ഹർത്താൽ ദിനത്തിൽ അക്രമം: ഒരാൾകൂടി അറസ്റ്റിൽ
Mail This Article
പത്തനംതിട്ട ∙ പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ക്യാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ ഉൾപ്പെടെ 3 പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കോന്നി കുമ്മണ്ണൂർ മുളന്തറ ചരിവുപുരയിടത്തിൽ മുഹമ്മദ് ഷാൻ (37) ആണ് അറസ്റ്റിലായത്. ഇയാളുടേത് ഉൾപ്പെടെ 8 പിഎഫ്ഐ പ്രവർത്തകരുടെ വീടുകളിൽ ഇന്നലെ പൊലീസ് പരിശോധന നടത്തി. കോന്നി കുമ്മണ്ണൂർ, എലിയറയ്ക്കൽ, പത്തനംതിട്ട കുലശേഖരപതി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ക്യാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റും കലഞ്ഞൂർ ഗവ. എച്ച്എസ്എസിലെ താൽക്കാലിക അറബിക് അധ്യാപകനുമായ എലിയറയ്ക്കൽ കാളാഞ്ചിറ സ്വദേശി മുഹമ്മദ് ഷാനിന് പുറമേ കുമ്മണ്ണൂർ സ്വദേശികളായ അജ്മൽ അഹമ്മദ്, അജ്മൽ ഷാജഹാൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ വീടുകളിൽ ഇന്നലെ രാവിലെ 7 മുതൽ ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ലാപ്ടോപ്, പെൻഡ്രൈവ്, ലഘുലേഖ, കൊടി തുടങ്ങിയവ പിടിച്ചെടുത്തു.
പത്തനംതിട്ട മേഖലയിൽ ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹർത്താൽ ദിന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കുലശേഖരപതി സ്വദേശികളായ ഷെഫീഖ് (33), ഷെമീർ ഖാൻ (36), മുഹമ്മദ് ആലിഫ് (31), ആനപ്പാറ സ്വദേശി അൻസുദീൻ അനസ് (42) എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. മൊബൈൽ ഫോൺ, പാസ്പോർട്ട്, ബാങ്ക് പാസ് ബുക്കുകൾ തുടങ്ങിയവ കസ്റ്റഡിയിൽ എടുത്തു.