ഏനാത്ത് സബ് റജിസ്ട്രാർ ഓഫിസിന് ഭൂമി നൽകി ദമ്പതികൾ
Mail This Article
ഏനാത്ത് ∙ അരനൂറ്റാണ്ടായി സ്വന്തം കെട്ടിടത്തിനായി കാത്തിരിക്കുന്ന സബ് റജിസ്ട്രാർ ഓഫിസിനുവേണ്ടി ആധാരമെഴുത്തുകാരും വെൻഡർമാരുമായ ദമ്പതികൾ സ്വന്തം ഭൂമി ദാനമായി നൽകി. ഏനാത്ത് മുല്ലവേലിൽ തെക്കേതിൽ ജയിംസ് എം.ശാമുവേലും ഭാര്യ ലാലി ജയിംസും ചേർന്നാണ് ഭൂമി കൈമാറിയത്. ലാലി ജയിംസിന്റെ പേരിലുള്ള 5 സെന്റ് സ്ഥലമാണ് സൗജന്യമായി നൽകിയതെന്നും ഭൂമിയുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയെന്നും സബ് റജിസ്ട്രാർ ഓഫിസർ വി.എൽ.രാജേഷ് പറഞ്ഞു.
ഏനാത്ത്-പട്ടാഴി റോഡരികിൽ സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിക്കു സമീപമുള്ള സ്ഥലമാണ് നൽകിയത്. ഏനാത്ത് ജംക്‌ഷനിൽ വാടക കെട്ടിടത്തിലാണ് സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്.
ഇതിനു സമീപമാണ് ജയിംസിന്റെയും ഭാര്യയുടെയും ആധാരമെഴുത്ത് സ്ഥാപനം. പതിറ്റാണ്ടുകളായി ഏനാത്ത് കവലയിൽ പ്രവർത്തിച്ചുവരുന്ന സബ് റജിസ്ട്രാർ ഓഫിസിന് സ്വന്തമായി സ്ഥലം ലഭിക്കാതെ വന്നതിനാലും സർക്കാർ സ്ഥാപനം ഇവിടെത്തന്നെ നിലനിർത്തണമെന്നുള്ള ആഗ്രഹവുമാണ് ഭൂമി ദാനമായി നൽകിയതിനു പിന്നിലെ പ്രേരണ. ജയിംസിന്റെ ബന്ധു മുൻ ജില്ലാ റജിസ്ട്രാർ ആയിരുന്ന കെ.എം.ജോർജിന്റെ ശ്രമഫലമായാണ് 1962ൽ ഏനാത്ത് സബ് റജിസ്ട്രാർ ഓഫിസ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ സ്മരണകൂടി നിലനിർത്തിയാണ് ഭൂമി ദാനം നൽകിയെതെന്നും ജയിംസ് പറഞ്ഞു.