മാലിന്യ സംസ്കരണ സംവിധാനമില്ലാതെ പെരുനാട്
Mail This Article
മഠത്തുംമൂഴി ∙ ശബരിമല ഉൾപ്പെട്ട പഞ്ചായത്തായിട്ടും പെരുനാട്ടിൽ മാലിന്യ നിർമാർജനത്തിനും സംസ്കരണത്തിനും സംവിധാനമില്ല. മിനി സിവിൽ സ്റ്റേഷനായി നിർമിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മാലിന്യം നിറച്ച ചാക്കുകൾ മലപോലെ ഉയരുകയാണ്.ശബരിമല തീർഥാടന കേന്ദ്രത്തിലേക്കുള്ള പ്രധാന പാതകളെല്ലാം പെരുനാട് പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയുടെ ചമ്പോൺ മുതൽ പമ്പ വരെയുള്ള ഭാഗം പഞ്ചായത്തിലാണ്. എരുമേലി–പമ്പ പാതയിൽ കണമല മുതൽ ഇലവുങ്കൽ വരെയും പഞ്ചായത്തിലൂടെയാണ് പോകുന്നത്.
തീർഥാടന കാലത്ത് ശബരിമല പാതകളിലെയും ഇടത്താവളങ്ങളിലെയും മാലിന്യം പഞ്ചായത്ത് സംഭരിക്കാറുണ്ട്. പ്രത്യേകം ജോലിക്കാരെ നിയോഗിച്ചാണ് ശേഖരണം നടത്തുന്നത്. കൂടാതെ ഹരിത കർമസേനയും പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നുണ്ട്. അവയെല്ലാം ചാക്കിൽ നിറച്ച് മഠത്തുംമൂഴി വലിയപാലം ജംക്‌ഷന് സമീപം നിർമിക്കുന്ന സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ അവ ക്ലീൻ കേരള കമ്പനിക്കു കൈമാറാനേ കഴിയൂ.ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് പെരുനാട്ടിൽ മാലിന്യ സംസ്കരണ സംവിധാനം ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.ശുചിത്വമിഷൻ ഇടപെട്ട് ഇതിനുള്ള ക്രമീകരണം ഒരുക്കണം. തീർഥാടന കാലത്ത് മാലിന്യ നിർമാർജനം കാര്യക്ഷമമാക്കാൻ ഇതാവശ്യമാണ്.