ADVERTISEMENT

തിരുവല്ല ∙ യാത്രാ സൗകര്യം ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. ഹോമിയോ ആശുപത്രിയിൽ തിരക്ക് കുറയുന്നു. കുറ്റൂർ പഞ്ചായത്തിലെ പടിഞ്ഞാറ്റോതറ കൈച്ചിറ ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന സർക്കാർ മാതൃക ഹോമിയോ ഡിസ്പൻസറിയാണ് പ്രതിസന്ധി നേരിടുന്നത്.ഇവിടേക്ക് എത്തണമെങ്കിൽ സ്വകാര്യ വാഹനങ്ങളോ ഓട്ടോറിക്ഷയോ മാത്രമാണ് ആശ്രയം. അതു തന്നെ 3 കിലോമീറ്ററിലധികം ദൂരമുള്ള കല്ലിശേരിയിൽ നിന്നോ കുറ്റൂർ - വള്ളംകുളം റോഡിൽ പടിഞ്ഞാറ്റോതറ അമ്പലത്തിങ്കൽ ജംക്‌ഷനിൽ നിന്ന് രണ്ടര കിലോമീറ്റർ താണ്ടിയോ വേണം ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് എത്താൻ.വളരെ നാളുകൾക്ക് മുൻപ് ഉണ്ടായിരുന്ന ബസ് സർവീസ് നിലച്ചുപോയതാണ് പ്രയാസം ഉണ്ടാക്കുന്നത്. ഈ റൂട്ടുകളിൽ പുതിയ ബസ് സർവീസ് ആരംഭിച്ചാൽ പ്രദേശങ്ങളിൽ ഉള്ള സാധാരണക്കാർക്കും വിദ്യാർഥികൾക്കും വളരെ പ്രയോജനം ചെയ്യും. 

മുൻപ് ഇവിടെ ഒരു ലബോറട്ടറി പ്രവർത്തിച്ചിരുന്നു. ജീവിത ശൈലീരോഗികൾ‌ക്കും മറ്റുള്ളവർക്കും ഇത് വളരെ പ്രയോജനം ചെയ്തിരുന്നു.എന്നാൽ ജീവനക്കാർക്ക് ശമ്പളം നൽകേണ്ട പഞ്ചായത്തിന്റെ അവഗണനയെ തുടർന്ന് ലാബിന്റെ പ്രവർത്തനം വളരെ നാളുകൾക്കു മുൻപ് അവസാനിപ്പിക്കുകയായിരുന്നു.2006ൽ ആരംഭിച്ച ഡിസ്പെൻസറിക്കു സ്ഥലവും കെട്ടിടവും സംഭാവന ചെയ്തത് സമീപവാസിയായ വ്യവസായിയാണ്. ഈ ആതുരാലയത്തിന്റെ വികസനത്തിനു വേണ്ടി കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി സമീപത്ത് വിശാലമായ ഒരു കെട്ടിടവും അതിനോടു ചേർന്ന് ആറ് ശുചിമുറികളും അദ്ദേഹം നിർമിച്ചു നൽകി. എന്നാൽ ഈ കെട്ടിടം ഇപ്പോൾ ജില്ലാ ഹോമിയോ മെഡിക്കൽ സ്റ്റോർ ആയി പ്രവർത്തിക്കുകയാണ്.ഇലന്തൂരിൽ ഏറെ സൗകര്യപ്രദമായ സ്ഥലത്ത് ജില്ലാ മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി ഈ കെട്ടിടം ഒഴിയും. ഇവിടെ കിടത്തി ചികിത്സ ആരംഭിച്ചാൽ കൊറ്റനാട് കൂടാതെ ജില്ലയിൽ ഒരിടം കൂടി ഹോമിയോ കിടത്തി ചികിത്സാ കേന്ദ്രമാകും. 

തുടക്കത്തിൽ നൂറിൽപരം രോഗികൾ ഇവിടേക്ക് എത്തിയിരുന്നതായാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇപ്പോൾ ശരാശരി 40 രോഗികളാണ് ഇവിടേക്ക് എത്തുന്നത്.വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ ഡിസ്പൻസറി മാതൃക ഡിസ്പൻസറിയായി ഉയർത്തി.ആയുഷ് മിഷന്റെ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആയതോടെ ജീവിതശൈലീ രോഗികൾക്കുള്ള പ്രത്യേക ചികിത്സയും യോഗ പരിശീലനവും ആരംഭിച്ചു. ഇപ്പോൾ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മണിയോടെ സൗജന്യ പരിശീലനം ആരംഭിക്കും. രോഗികൾ ഉൾപ്പെടെ 27 പേരോളം ദിനവും ഈ പരിശീലനത്തിന് എത്തുന്നു. വിദ്യാർഥികൾക്ക് ശനിയാഴ്ച ദിവസമാണ് അവസരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com