നിൽപ് ‘പാതി അന്തരീക്ഷത്തിൽ’; കാത്തുനിൽപ് അപകടത്തെ
Mail This Article
പത്തനംതിട്ട ∙ ‘പിന്നിൽ അപകടം പതിയിരിക്കുന്ന കാത്തിരിപ്പുകേന്ദ്രം’ എന്ന് ടാഗ് ലൈനോടെയാണു റിങ് റോഡിൽ മുത്തൂറ്റ് ആശുപത്രിക്ക് മുൻപിലെ ബസ് സ്റ്റോപ്പിലെ കാത്തിരിപ്പു കേന്ദ്രത്തിന്റെ നിൽപ്. മുൻപിൽ നിന്ന് നോക്കിയാൽ തരക്കേടില്ലാത്ത കാത്തിരിപ്പു കേന്ദ്രം. പക്ഷെ ഇതിന്റെ പിൻഭാഗത്തെ കാഴ്ച അൽപം ഭീതി ജനിപ്പിക്കുന്നതാണ്. വെയ്റ്റിങ് ഷെഡ്ഡിന്റെ പിൻഭാഗത്ത് കൈവരിയോ വേലിയോ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സൂക്ഷിച്ചു നിന്നില്ലെങ്കിലോ കാലൊന്നു തെറ്റിയാലോ ചെന്നുപതിക്കുന്നത് തൊട്ടുതാഴെക്കൂടി ഒഴുകുന്ന കണ്ണങ്കര തോട്ടിലായിരിക്കും. തോടിന്റെ കരയിലും ഇടിതാങ്ങിയോ മറ്റ് സുരക്ഷാവേലികളോ ഇല്ല. ഷെഡ്ഡിനോട് ചേർന്നുള്ള തോടിന്റെ വശം ഇടിഞ്ഞ് കുത്തനെ താഴേക്ക് പതിച്ച നിലയിലാണ്. ഇവിടമാകെ കാടുമൂടിക്കിടക്കുകയുമാണ്.
ഷെഡ്ഡിന്റെ കോൺക്രീറ്റ് തറയുടെ അടിഭാഗത്തു നിന്ന് മണ്ണിളകിമാറി ദ്വാരങ്ങളും വലിയ മാളങ്ങളും രൂപപ്പെട്ടിരിക്കുന്നത് കാണാം. ഇങ്ങനെ പകുതി അന്തരീക്ഷത്തിൽ നിൽക്കുന്ന തറയിൽ സ്ഥാപിച്ചിരിക്കുന്ന ബെഞ്ചിലാണ് അപകടം അറിയാതെ ആളുകൾ ഇരിക്കുന്നത്. പെരുമ്പാമ്പ് ഉൾപ്പെടെ വിഷമുള്ളതും ഇല്ലാത്തതുമായ ഇഴജന്തുക്കൾ വിഹരിക്കുന്ന ഇടമാണു കണ്ണങ്കര തോട് വശം. ഇവിടെ പെരുമ്പാമ്പിനെയടക്കം പലപ്പോഴും കണ്ടിട്ടുണ്ട്.
കാട്മൂടിയ ഭാഗത്തു നിന്ന് കാത്തിരിപ്പു കേന്ദ്രത്തിന്റെ തറയിലെ ദ്വാരങ്ങളിൽ ഇഴജന്തുക്കൾ കയറിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ആശുപത്രിയിൽ എത്തുന്നവരും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ ദിവസവും ഒട്ടേറെ ആളുകൾ ഉപയോഗിക്കുന്ന, നഗരമധ്യത്തിലെ കാത്തിരിപ്പു കേന്ദ്രത്തിനാണ് ഈ ദുരവസ്ഥ.