നിർദേശം നൽകി മാസങ്ങൾ പിന്നിട്ടു; കാത്തിരിപ്പുകേന്ദ്രം മാറ്റുന്നില്ല
Mail This Article
ചെത്തോങ്കര ∙ ഗതാഗതത്തിനു തടസ്സമായ കാത്തിരിപ്പു കേന്ദ്രം റോഡിൽ നിന്നു മാറ്റി സ്ഥാപിക്കണമെന്ന നിർദേശം കരാർ കമ്പനി മാസങ്ങളായിട്ടും പാലിച്ചിട്ടില്ല. കോന്നി–പ്ലാച്ചേരി പാതയിലെ ചെത്തോങ്കരയിൽ നിർമിച്ച കാത്തിരിപ്പു കേന്ദ്രത്തിന്റെ അടിത്തറയാണ് ഗതാഗതത്തിനു തടസ്സമായി ഇപ്പോഴും റോഡിലിരിക്കുന്നത്. എംഎൽഎയായിരിക്കെ രാജു ഏബ്രഹാം അനുവദിച്ച ഫണ്ട് ചെലവഴിച്ചാണ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുന്നത്. റോഡിലെ ടാറിങ്ങിനോടു ചേർന്നാണ് ഇതിന്റെ അടിത്തറ പണിതത്.
ഇവിടെ കാത്തിരിപ്പു കേന്ദ്രം ഉയർന്നാൽ ചെത്തോങ്കര പാലം കടന്നെത്തുന്ന വാഹനങ്ങൾക്ക് എതിരെ വരുന്നവ കാണാനാകില്ല. കൂടാതെ ബസുകളിൽ കയറുന്നവരും ഇറങ്ങുന്നവരും വാഹനങ്ങളുടെ മുന്നിൽപ്പെടാനും ഇടയുണ്ട്. ഇതോടെയാണ് കാത്തിരിപ്പു കേന്ദ്രം മാറ്റി സ്ഥാപിക്കാൻ നിർദേശിച്ചത്. റോഡ് വികസനത്തിന് ഏറ്റെടുത്തതും പുറമ്പോക്കു സ്ഥലവും ഇവിടുണ്ട്. അവിടേക്കു കാത്തിരിപ്പു കേന്ദ്രം മാറ്റി സ്ഥാപിക്കാനാണ് കരാറുകാരനോടു നിർദേശിച്ചതെങ്കിലും ഇതുവരെ മാറ്റിയിട്ടില്ല.