അരവണ കാൻ: കരാർ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടിസ്
Mail This Article
ശബരിമല ∙ അരവണ വിതരണത്തിനു യഥാസമയം കാൻ എത്തിക്കാത്ത കരാർ കമ്പനിക്കു ദേവസ്വം ബോർഡിന്റെ കാരണം കാണിക്കൽ നോട്ടിസ്. വീഴ്ച വരുത്തിയതിനു കരാർ കമ്പനിക്കെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതേ തുടർന്നാണ് ദേവസ്വം കമ്മിഷണർ നോട്ടിസ് നൽകിയത്. 50 ലക്ഷത്തിന്റെ സപ്ലൈ ഓർഡർ കരാർ കമ്പനിക്ക് ഈ മാസം മൂന്നിനാണ് നൽകിയത്.
ഹൈക്കോടതി നിർദേശ പ്രകാരം സ്പെഷൽ കമ്മിഷണർ എം.മനോജ് 18ന് നടത്തിയ പരിശോധനയിൽ 8 ലക്ഷം കാനുകളാണു കണ്ടെത്തിയത്. ഗോഡൗണിൽ ദേവസ്വം ബോർഡ് ഇന്നലെ വീണ്ടും പരിശോധന നടത്തി. ഇന്നലെ വരെ 13.42 ലക്ഷം കാനുകൾ ലഭിച്ചതായും അതിൽ 5 ലക്ഷം ഉപയോഗിച്ച് അരവണ നിറച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ദേവസ്വം കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ കരാറുകാർ നൽകിയ കാനിലാണു അരവണ ഇപ്പോൾ നിറയ്ക്കുന്നത്. കരാർ പ്രകാരമുള്ള കാൻ നൽകുന്നതിൽ വീഴ്ച വരുത്തിയതിനാൽ മുന്നറിയിപ്പില്ലാതെ സപ്ലൈ ഓർഡർ റദ്ദാക്കുമെന്നും നോട്ടിസിൽ പറയുന്നു. മുൻകരാറുകാരൻ നൽകിയ 64 ലക്ഷം കാൻ സന്നിധാനത്ത് സ്റ്റോക്കുണ്ട്. അതിനാൽ അരവണ ക്ഷാമം ഉണ്ടാകാൻ സാധ്യതയില്ല.
യന്ത്രംവഴി അരവണ നിറയ്ക്കൽ നിർത്തി
നിലയ്ക്കൽ ∙ ക്ഷേത്രത്തിൽ യന്ത്രസഹായത്തോടെ അരവണ നിറയ്ക്കുന്നത് താൽക്കാലികമായി നിർത്തി. ഇതിനായി എത്തിച്ച 4 പെട്ടി കാൻ പൊട്ടിയതിനെ തുടർന്നാണിത്. ഇത്തവണയാണ് നിലയ്ക്കൽ അരവണ നിറയ്ക്കാൻ യന്ത്രസംവിധാനം ഒരുക്കിയത്. പുതിയ കരാറുകാരനാണ് ഇവിടെയും ഡപ്പി നൽകുന്നത്. ആവശ്യത്തിന് കരുതൽ ശേഖരം ഉള്ളതിനാൽ വിതരണത്തെ ബാധിക്കില്ലെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു.