സന്നിധാനത്തേക്ക് തീർഥാടക പ്രവാഹം; ഇന്നലെ ഉച്ചവരെ 4.28 ലക്ഷം പേരെത്തി
Mail This Article
ശബരിമല ∙ അയ്യപ്പ ദർശനം തേടി സന്നിധാനത്തേക്കു തീർഥാടകരുടെ പ്രവാഹം തുടരുന്നു. 30 വരെ 8.79 ലക്ഷം ഭക്തർ വെർച്വൽക്യു ബുക്ക് ചെയ്തു. തീർഥാടനം 9 ദിവസം പിന്നിടുമ്പോൾ ഇന്നലെ ഉച്ചവരെയുള്ള കണക്കനുസരിച്ച് ദർശനം നടത്തിയത് 4.28 ലക്ഷം തീർഥാടകർ. കഴിഞ്ഞ വർഷം പ്രതിദിനം 10,000 പേരിൽ താഴെ വന്ന സ്ഥാനത്ത് ഇത്തവണ 50,000 മുകളിലാണ് എത്തുന്നത്. വരും ദിവസങ്ങളിൽ തിരക്കു കൂടുമെന്നാണു വെർച്വൽ ക്യൂ ബുക്കിങ് സൂചിപ്പിക്കുന്നത്.
ഇന്നും (83,769 പേർ) തിങ്കളാഴ്ചയുമാണ് (81,622) ഏറ്റവും കൂടുതൽ ബുക്കിങ്. കഴിഞ്ഞ 21ന് 57,663 പേർ ദർശനം നടത്തിയതാണ് ഇതുവരെയുള്ളതിൽ കൂടിയ കണക്ക്. പുലർച്ചെ 3ന് നട തുറക്കുമ്പോൾ വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി ഭാഗത്തേക്ക് വരി നീളുകയാണ്. എന്നാൽ രാത്രി നട അടച്ചാലും അയ്യപ്പന്മാർക്ക് പതിനെട്ടാംപടി കയറാൻ അവസരം ലഭിക്കുന്നെന്നത് ആശ്വാസമാകുന്നുണ്ട്.
രാത്രി എത്തുന്നവർ പടികയറിയ ശേഷം താഴെ തിരുമുറ്റത്ത് വിരിവച്ച് നെയ്യഭിഷേകത്തിനു തയാറെടുക്കുന്നതോടൊപ്പം പ്രസാദമായ അപ്പവും അരവണയും നേരത്തെ വാങ്ങി സൂക്ഷിക്കുന്നു. ഇതുകാരണം പുലർച്ചെ ദർശനവും നെയ്യഭിഷേകവും നടത്തി മലയിറങ്ങാൻ കഴിയുന്നു. നിലവിലെ ക്രമീകരണങ്ങൾ അനുസരിച്ച് പ്രതിദിനം 1.25 ലക്ഷം ഭക്തർ എത്തിയാലും ബുദ്ധിമുട്ട് ഇല്ലാതെ ദർശനത്തിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് സ്‌പെഷൽ ഓഫിസർ ബി.കൃഷ്ണകുമാർ പറഞ്ഞു.