തിരുവാഭരണത്തിന് ഇടത്താവളമൊരുക്കുന്ന ഏക അയ്യപ്പക്ഷേത്രം; ഇടക്കുളം
Mail This Article
ഇടക്കുളം ∙ മണ്ഡല മകരവിളക്കു തീർഥാടന കാലത്തു മാത്രമല്ല എല്ലാ ദിവസവും ശരണ മന്ത്രങ്ങൾ മുഴങ്ങിക്കേൾക്കുന്ന അയ്യപ്പ ക്ഷേത്രമാണ് ഇടക്കുളം. മണ്ഡലപൂജയ്ക്ക് അയ്യന് ചാർത്തുന്ന തങ്കഅങ്കിക്കും മകര സംക്രമ സന്ധ്യയിൽ അണിയിക്കുന്ന തിരുവാഭണങ്ങൾക്കും സ്വീകരണം ഒരുക്കുന്ന , അയ്യപ്പ പ്രതിഷ്ഠയുള്ള ഏക അമ്പലവുമാണിത്. പേടകങ്ങൾ തുറന്ന് തിരുവാഭരണങ്ങളും നേരിട്ട് തങ്കഅങ്കിയും ദർശിക്കാൻ ക്ഷേത്രത്തിൽ സംവിധാനമൊരുക്കാറുണ്ട്.
ക്ഷേത്രത്തിന്റെ ഉത്ഭവം
ഇടക്കുളം ജംക്‌ഷനിൽ മന്ദിരം–വടശേരിക്കര ശബരിമല പാതയുടെ തീരത്ത് ഷെഡ് കെട്ടിയാണ് തിരുവാഭാരണ ഘോഷയാത്രയ്ക്കു സ്വീകരണം നൽകിയിരുന്നത്. പിന്നീട് ചെറിയ ക്ഷേത്രം പണിത് കാലഭേതങ്ങളിൽ മാറ്റം വരാതെ നൂറ്റാണ്ടുകളായി അതു തുടരുന്നു. ഭക്തരിലേക്ക് ഭഗവാനെത്തിയെന്ന അനുഭവങ്ങളുടെ വെളിച്ചത്തിൽ ദേവപ്രശ്ന വിധി പ്രകാരം ക്ഷേത്രം പണിയാൻ തീരുമാനിച്ചു. വാസ്തുവിദ്യാ കുലപതിയായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ രൂപകൽപനയിലാണ് ക്ഷേത്രം നിർമിച്ചത്.
ഷഡാധാര പ്രതിഷ്ഠയോടു കൂടിയ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹമാണ് ഇവിടെ. ദേവി, ഗണപതി, നാഗരാജാവ് എന്നീ ഉപദേവാലയ പ്രതിഷ്ഠകളുമുണ്ട്.
ആട്ട വിശേഷങ്ങൾ
പൊങ്കാല, വിഷു, വിനായക ചതുർഥി, ഉത്രം, രാമായണ മാസാചരണം, മഹാനവമി, മണ്ഡലച്ചിറപ്പ്, ആവണി പിറപ്പ്, പൈങ്കുനി ഉത്രം, ആയില്യം പൂജ, സപ്താഹം, ഉത്സവം.
വഴിപാടുകൾ
ഗണപതിഹോമം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, നീരാജനം, ശനിദോഷ പൂജകൾ, നെയ്യഭിഷേകം, എള്ളു പായസം, നാരങ്ങാവിളക്ക്, ഭഗവതിസേവ, വിദ്യാസൂക്താർച്ചന, സ്വയംവരാർച്ചന, രക്തപുഷ്പാഞ്ജലി.