പൈപ്പിനും മെറ്റലിനും ഇടയ്ക്ക് ഒരു താവളത്തിന് ഇടമുണ്ട്; അതാണ് ഇടത്താവളം
Mail This Article
അത്തിക്കയം ∙ ജല അതോറിറ്റി ഇറക്കിയ പൈപ്പുകൾക്കും മെറ്റൽ നിറച്ച ചാക്കുകൾക്കും നടുവിലിരുന്ന് ഭക്ഷണം കഴിക്കേണ്ട ദുരിതത്തിലാണ് അയ്യപ്പന്മാർ. മുക്കട–ഇടമൺ–അത്തിക്കയം ശബരിമല പാതയിലെ അറയ്ക്കമൺ ഇടത്താവളത്തിലാണീ കാഴ്ച. എരുമേലി–പമ്പ ശബരിമല പാതയിൽ എരുമേലി–ഇലവുങ്കൽ വരെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതു മൂലം മുക്കട–അത്തിക്കയം പാതയിൽ തിരക്കാണ്. അറയ്ക്കമൺ ഇടത്താവളത്തിൽ വിരിവച്ച് വിശ്രമിച്ച് പമ്പാനദിയിൽ ദേഹശുദ്ധി വരുത്തി ഭക്ഷണം പാകം ചെയ്തു കഴിച്ചാണ് അയ്യപ്പന്മാർ യാത്ര തുടരുന്നത്.
ശബരിമല പാതയുടെ ഇരുവശങ്ങളിലാണ് അയ്യപ്പന്മാർ വിശ്രമിക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും . കാടും ചെളിയും മൂടിക്കിടന്ന പാർക്കിങ് സ്ഥലം നാറാണംമൂഴി പഞ്ചായത്ത് വൃത്തിയാക്കിയിരുന്നു. അതിനു മുന്നോടിയായി ഇവിടെ കിടന്നിരുന്ന മെറ്റൽ കരാറുകാരൻ ചാക്കിൽ വാരിക്കെട്ടി നിറച്ച് വശത്തു വച്ചിട്ടുണ്ട്. അതും പെരുനാട്–അത്തിക്കയം ജല വിതരണ പദ്ധതിക്കായി ഇവിടെ ഇറക്കിയിട്ടിരിക്കുന്ന പൈപ്പുകളും അയ്യപ്പന്മാർക്ക് പൊല്ലാപ്പായിട്ടുണ്ട്. പൈപ്പുകൾ നീക്കണമെന്ന് പഞ്ചായത്ത് ജല അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷനോട് നിർദേശിച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. അടിയന്തരമായി അവ നീക്കിയില്ലെങ്കിൽ തീർഥാടക തിരക്കിൽ അയ്യപ്പന്മാർ ബുദ്ധിമുട്ടും.