സുരക്ഷ മെച്ചപ്പെടാതെ ശബരിമല പാത
Mail This Article
റാന്നി ∙ തീർഥാടനം തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ശബരിമല പാതയിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടില്ല. മുഖം മിനുക്കൽ മാത്രം നടത്തി ദേശീയ ഹൈവേ (എൻഎച്ച്) വിഭാഗം തടിയൂരി. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി പാതയിലെ കാഴ്ചയാണിത്. ഭരണിക്കാവ്–മുണ്ടക്കയം എൻഎച്ചിന്റെ ഭാഗമായി 2 വർഷം മുൻപ് ഏറ്റെടുത്ത പാതയാണിത്. കഴിഞ്ഞ വർഷം ശബരിമല തീർഥാടനത്തിനു മുൻപാണ് 45 കോടി രൂപ ചെലവഴിച്ചു പാത നവീകരിക്കുന്നതിനു കരാറായത്. തീർഥാടനത്തിനു മുൻപ് ഓടയുടെ പണി തുടങ്ങിയിരുന്നു.
അയ്യപ്പന്മാരുടെ യാത്രയ്ക്കു തടസ്സം നേരിടാതിരിക്കാൻ 2 മാസം നിർത്തിവച്ചിരുന്നു. ബിഎം ആൻഡ് ബിസി ടാറിങ്ങിനു മുന്നോടിയായുള്ള അനുബന്ധ പണികൾ ഇതുവരെയും പൂർത്തിയായിട്ടില്ല. തീർഥാടനത്തിന്റെ ഭാഗമായി പൊളിഞ്ഞു കിടന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ആവശ്യത്തിനു സുരക്ഷാ സംവിധാനങ്ങളോ ദിശാബോർഡുകളോ പാതയിൽ സ്ഥാപിച്ചിട്ടില്ല.
ഓട, കലുങ്ക് എന്നിവ പണിത സ്ഥലത്തു നിന്നു നീക്കിയ മണ്ണ് കട്ടിങ്ങായി വശങ്ങളിൽ കിടക്കുന്നു. യാത്രക്കാർ നടന്നു പോകേണ്ട വശങ്ങളിലാണ് അവ കിടക്കുന്നത്. വാഹനങ്ങൾ വശം ചേർത്താൽ കട്ടിങ്ങിൽ ചാടി അപകടത്തിൽപെടുമെന്ന സ്ഥിതി. നിർമാണ സാമഗ്രികളും പാതയുടെ വശങ്ങളിൽ കിടപ്പുണ്ട്. പുതുക്കട ഭാഗത്ത് സംരക്ഷണഭിത്തി നവീകരിച്ചിരുന്നു. ഇടിഞ്ഞു വീഴാറായ കൽക്കെട്ടുകൾക്കു മുകളിൽ കോൺക്രീറ്റിട്ട് നിരപ്പാക്കുകയായിരുന്നു.
കല്ലുകൾ ഇളകി വീഴുന്നതിനൊപ്പം കോൺക്രീറ്റും അടർന്നു വീഴും. ഇത്തരം ഭാഗങ്ങളിൽ വാഹനങ്ങൾ വശത്തേക്കെടുത്താൽ സംരക്ഷണഭിത്തി തകർന്ന് അപകടത്തിൽപെടും. പാത പിഡബ്ല്യുഡിയുടെ കൈവശത്തിൽ ഇരിക്കുമ്പോൾ വളവുകളിൽ അപകട മുന്നറിയിപ്പു നൽകുന്ന സംവിധാനങ്ങളെല്ലാം ഒരുക്കിയിരുന്നു. എന്നാൽ ഇത്തവണ അയ്യപ്പന്മാരുടെ ബസ് അപകടത്തിൽപ്പെട്ട ളാഹ വിളക്കുവഞ്ചി വളവിൽ പോലും ഒന്നും ചെയ്തിരുന്നില്ല.