ലോക്കറിൽ മുക്കുപണ്ടം: പണമിടപാട് സ്ഥാപന ജീവനക്കാരി അറസ്റ്റിൽ
Mail This Article
മല്ലപ്പള്ളി ∙ പണയം വച്ച സ്വർണത്തിനു പകരം ലോക്കറിൽ മുക്കുപണ്ടം വച്ച് തട്ടിപ്പുനടത്തിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയും സുഹൃത്തും അറസ്റ്റിൽ. എൻഎം നെടുമ്പറമ്പിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻ ഓഫിസറായിരുന്ന ആനിക്കാട് വായ്പൂര് പാറയിൽ അരുൺ സദനത്തിൽ എൻ.എം.നീതുമോൾ (32), സുഹൃത്ത് കോട്ടാങ്ങൽ വായ്പൂര് ജോണിപ്പടി മഞ്ഞള്ളൂർ കുന്നേൽ മനു (32) എന്നിവരെയാണ് കീഴ്‌വായ്‌പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.
നീതുമോളുടെ സ്വന്തം പേരിലും ഭർത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കുളുടെയും പേരിലും സ്വർണം പണയം വച്ച് 12,31,000 രൂപ എടുത്തിരുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ അറിയാതെ ലോക്കർ തുറന്ന് ഈ സ്വർണം തിരികെയെടുത്ത ശേഷം പകരം മുക്കുപണ്ടങ്ങൾ വയ്ക്കുകയായിരുന്നു. വായ്പയെടുത്ത തുകയിൽനിന്ന് 1,00,000 രൂപ ഡൗൺ പേയ്‌മെന്റ് നൽകി പുതിയ കാർ വാങ്ങിയതായും അന്വേഷണത്തിൽ തെളിഞ്ഞു.
തുകയിൽ ഒരുവിഹിതം സുഹൃത്തിന് കൈമാറിയിട്ടുണ്ടെന്ന നീതുമോളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനുവിനെ അറസ്റ്റ് ചെയ്തത്. സീനിയർ ബ്രാഞ്ച് മാനേജർ കുന്നന്താനം തോട്ടപ്പടി സ്വാതിവീട്ടിൽ വിശ്വംഭരൻ കഴിഞ്ഞ ഡിസംബർ 17 ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവന്ന കേസിലാണ് അറസ്റ്റ്.പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്, എസ്ഐ സുരേന്ദ്രൻ, എഎസ്ഐ മനോജ്, സിപിഒമാരായ ജിബിൻ ദാസ്, ശരണ്യ എന്നിവരാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.