കണക്കിനെ ഇനി പേടിക്കേണ്ട; പഠിപ്പിക്കാൻ കോളജിലെ ചേച്ചിമാരും ചേട്ടന്മാരും
Mail This Article
റാന്നി ∙ കണക്കിനെ ഇനി പേടിക്കേണ്ട. ഗണിതത്തിന്റെ കുറുക്കു വഴികൾ ചേട്ടന്മാരും ചേച്ചിമാരും ഇനി പകർന്നു നൽകും...... റാന്നി നോളജ് വില്ലേജിന്റെ ഭാഗമായിട്ടാണു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കോളജ് വിദ്യാർഥികളാണു സ്കൂളുകളിലെ കുഞ്ഞുകൂട്ടുകാർക്കു ക്ലാസെടുക്കുന്നത്. സർക്കാർ പദ്ധതിയായ ജ്വാലയുടെ ഭാഗമായാണിത്. ഇൻസൈറ്റിന്റെ സഹകരണത്തോടെ റാന്നി നിയോജകമണ്ഡലത്തിലെ 8, 9, 10 എന്നീ ക്ലാസുകളിലെ വിദ്യാർഥികളെയാണു കണക്ക് പഠിപ്പിക്കുക.
റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിലെയും വെൺകുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെയും 200 വിദ്യാർഥികൾക്കാണ് കണക്കിന്റെ അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകാൻ ആരംഭിച്ചത്. 16 ദിവസം ആഴ്ചയിൽ 5 ദിവസം വൈകിട്ട് ഓരോ മണിക്കൂർ വീതമാണ് ക്ലാസ്. ഇൻസൈറ്റിൽ നിന്നും പരിശീലനം ലഭിച്ച വൊളന്റിയർമാരും ഇൻഫോസിസ് ഉൾപ്പെടെയുള്ള കമ്പനികളിലെ ജീവനക്കാരുമാണ് ക്ലാസ് നയിക്കുന്നത്. റാന്നിയിലെ മറ്റ് സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നു പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വെൺകുറിഞ്ഞി സ്കൂളിൽ ആരംഭിച്ച ക്ലാസ് ക്ലബ് പ്രസിഡന്റ് ഷൈൻ സത്താർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രാധിക അധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അജിത്ത്കുമാർ, എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ബി.രാജശ്രീ, പ്രധാനാധ്യാപിക പി.ദീപ എന്നിവർ പ്രസംഗിച്ചു.