കാനനപാതയല്ല, പക്ഷേ മുക്കട–ഇടമൺ അത്തിക്കയം പാത കാനനമാണ്
Mail This Article
ഇടമുറി ∙ ശബരിമല തീർഥാടനം രണ്ടാഴ്ച പിന്നിട്ടതു പിഡബ്ല്യുഡി അധികൃതർ അറിഞ്ഞമട്ടില്ല. സന്ധ്യക്കു ശേഷം മുക്കട–ഇടമൺ–അത്തിക്കയം ശബരിമല പാതയിലൂടെ പോകുമ്പോൾ വനത്തിൽ യാത്ര ചെയ്യുന്ന പ്രതീതിയാണ്. ഇരുവശവും വളർന്നു നിൽക്കുന്ന കാട് തെളിക്കാത്തതാണ് പൊല്ലാപ്പാകുന്നത്. എരുമേലിയിൽ നിന്ന് ശബരിമലയിലേക്കുള്ള വലിയ സ്വകാര്യ വാഹനങ്ങളെല്ലാം കടന്നു പോകുന്നത് ഇതിലെയാണ്. രാത്രിയിലും പകലും അയ്യപ്പന്മാരുടെ തിരക്കാണു റോഡിൽ.
പലയിടത്തും വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കാൻ പറ്റുന്നില്ല. കുഴിയാണോയെന്ന് അറിയാൻ പറ്റാത്ത വിധത്തിൽ കാടും പടലും വളർന്നു നിൽക്കുകയാണ്. മിക്കയിടത്തും വഴിവിളക്കുകളുമില്ല. മുൻ കാലങ്ങളിൽ തീർഥാടനത്തിനു മുൻപ് പാതകൾ തെളിക്കുകയും അപകടങ്ങളൊഴിവാക്കാൻ വശങ്ങളിലെ തിട്ടകൾ, കല്ലുകൾ, തൂണുകൾ എന്നിവയ്ക്ക് കറുപ്പും വെളുപ്പും പെയിന്റ് പൂശുകയും ചെയ്തിരുന്നു. എന്നാൽ 3 വർഷമായി ഇതിനു പ്രത്യേക ഫണ്ട് അനുവദിക്കുന്നില്ല. അതാണ് വിനയായിരിക്കുന്നത്. ബദൽ സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടുമില്ല.