മുൻപേ അറിയാം വന്യജീവിയെ; ചലിക്കും ക്യാമറകളിലൂടെ
Mail This Article
ശബരിമല ∙ വന്യമൃഗങ്ങളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ പൂങ്കാവനത്തിൽ ക്യാമറകൾ സ്ഥാപിച്ച് വനം വകുപ്പ്. പ്രത്യേകം ടവറുകൾ സ്ഥാപിച്ചാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. സന്നിധാനത്ത് ഉരൽക്കുഴി, ചരൽമേട് എന്നിവിടങ്ങളിലും കാനനപാതയിൽ കരിമല, മഞ്ഞപ്പൊടിതട്ട്, പുതുശ്ശേരി, കൂട്ടകല്ല് എന്നിവിടങ്ങളിൽ അഞ്ച് നൈറ്റ് വിഷൻ ക്യാമറകളാണ് ഉള്ളത്. ഇതിൽ നാലെണ്ണം സ്ഥിരമായി ഫോക്കസ് ചെയ്തും മറ്റൊന്ന് വിവിധ ദിശകളിലേക്ക് കറങ്ങിക്കൊണ്ടിരിക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായാൽ ക്യാമറയ്ക്ക് താഴെയുള്ള കൺട്രോൾ റൂമിലെ യൂണിറ്റിൽ നിന്നു വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വയർലെസ് സന്ദേശം ലഭിക്കും.
ഫോറസ്റ്റിന്റെ ദ്രുതകർമ്മസേനയും എലിഫന്റ്‌സ്‌ക്വാഡും അവിടേക്ക് നീങ്ങും.വനംവകുപ്പ് പീരുമേട് ഡപ്യൂട്ടി ഡയറക്ടർ, പമ്പ റേഞ്ച് ഓഫിസർ, മുക്കുഴി, സന്നിധാനം ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരുടെ മൊബൈലിലേക്കും സന്ദേശം കൺട്രോൾ റൂമിൽനിന്നെത്തും. ക്യാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ സൗരവേലി കെട്ടി തിരിച്ചിട്ടുണ്ട്. പെരിയാർ വെസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ കെ.വി.ഹരികൃഷ്ണൻ, പമ്പ റേഞ്ച് ഓഫിസർ ജി.അജികുമാർ, സന്നിധാനം ഡപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽ ചക്രവർത്തി, മുക്കുഴി ഡപ്യൂട്ടി റേഞ്ച് ഓഫിസർ ജയൻ എന്നീ ഉദ്യോഗസ്ഥരാണു നേതൃത്വം നൽകുന്നത്.