ടേക് എ ബ്രേക് കെട്ടിട ഉപയോഗം പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കാൻ
Mail This Article
കൊടുമൺ ∙ പഞ്ചായത്തിന്റെ ടേക് എ ബ്രേക്ക് പദ്ധതി കെട്ടിടം ഉപയോഗപ്രദമാക്കി മാറ്റാൻ നടപടിയില്ല. ഏഴംകുളം–കൈപ്പട്ടൂർ റോഡരികിൽ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപമാണു കെട്ടിടം. എന്നാൽ ഏതാനും മാസങ്ങൾ മാത്രമാണു പ്രവർത്തനം നടന്നത്. പിന്നീട് കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. ഇതിനു സമീപത്തായി കോവിഡ് കാലയളവിൽ സമൂഹ അടുക്കളയും പ്രവർത്തിച്ചു വന്നിരുന്നു.
സർക്കാരിന്റെ സബ്സിഡി ലഭിക്കാത്തത് കാരണം അതും ഇപ്പോൾ പ്രവർത്തന രഹിതമായി. ഇപ്പോൾ ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ വരാന്ത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചു വയ്ക്കാനുള്ള സ്ഥലമായി മാറിയിരിക്കുകയാണ്. പല പ്രാവശ്യം അധികൃതരോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സംഭരിച്ച് വച്ചിരുന്ന കുറച്ച് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തിട്ടുണ്ട്.
എന്നാൽ അവയുടെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്തിട്ടില്ല. ജില്ലാ കായികമേള നടന്ന ദിവസം മുതൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ലഘുഭക്ഷണ ശാല ഇതിന്റെ സമീപം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വഴിയിട കെട്ടിടത്തിന്റെ മുൻവശം ചെളിവെള്ളം കെട്ടി നിൽക്കുന്നത് മൂലം ഇവിടേക്ക് ആരും കയറാത്ത അവസ്ഥയാണ്.
കഴിഞ്ഞദിവസം ലഘുഭക്ഷണ ശാല നടത്തുന്നവരാണ് മെറ്റിൽ കൊണ്ടുവന്നിട്ട് ഇവിടുത്തെ ചെളി മാറ്റിയത്. ശബരിമല സീസൺ ആരംഭിച്ചതിനു ശേഷം ഏഴംകുളം–കൈപ്പട്ടൂർ റോഡ് വഴി ധാരാളം അയ്യപ്പ ഭക്തരാണ് കടന്നു വരുന്നത്. ഇവർക്കു വിശ്രമിക്കാനുള്ള ഇടമായി ഈ കെട്ടിടം ഉപയോഗപ്പെടുത്താവുന്നതാണ്. ഇവിടെ ആദ്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. പിന്നീട് ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വേണ്ടി കെട്ടിടം മാറ്റുകയായിരുന്നു.