നിലയ്ക്കൽ - പമ്പ ബസുകളുടെ എണ്ണം കൂട്ടാൻ കെഎസ്ആർടിസി
Mail This Article
ശബരിമല ∙ ദർശനം കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ ബസിൽ കയറാനുളള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി തീർഥാടകൻ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ നിലയ്ക്കൽ-പമ്പ റൂട്ടിൽ ബസുകളുടെ എണ്ണം കൂട്ടാനൊരുങ്ങി കെഎസ്ആർടിസി. വിവിധ ഡിപ്പോകളിൽ നിന്നായി പത്തു ബസുകളാണ് ആദ്യം നിലയ്ക്കലിൽ എത്തിക്കുന്നത്. ഇതിൽ നാലെണ്ണം ശനിയാഴ്ച വൈകിട്ട് തന്നെ ഡിപ്പോയിലെത്തി. ശേഷിക്കുന്നവ അടുത്ത ദിവസമെത്തും. തിരക്കേറുകയാണെങ്കിൽ ഡിസംബർ പകുതിയോടെ കൂടുതൽ ബസുകൾ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിൽ 169 ലോഫ്ളോർ ബസുകളാണ് ചെയിൻ സർവീസിനായി ഉപയോഗിക്കുന്നത്. ഇതിൽ 40 ബസുകൾ എസിയാണ്.
നിലയ്ക്കലിലും പമ്പയിലും കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ തുറക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. നിലവിൽ ബസിൽ കയറും മുൻപ് കൗണ്ടറിൽ നിന്നു ടിക്കറ്റ് എടുക്കണം. പത്തു കൗണ്ടറുകൾ മാത്രമാണ് ഇപ്പോൾ സജ്ജീകരിച്ചിരിക്കുന്നത്. ഇതുകാരണം, കൗണ്ടറിൽ നിന്നു ടിക്കറ്റെടുത്ത് ബസിൽ കയറിപ്പറ്റാൻ മുക്കാൽ മണിക്കൂറോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ് തീർഥാടകർക്കുള്ളത്.അതേസമയം, സർവീസുകൾ നടത്തിയിരുന്ന ബസുകളിൽ നാലെണ്ണം വർക്‌ഷോപ്പിലാണ്. ഇതിൽ രണ്ടു ബസുകളുടെ ചില്ല് തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത സംഭവങ്ങളിലായി കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചതിനെ തുടർന്നാണിത്.