ശ്രീകോവിൽ നട തുറന്നു, പൊന്നമ്പലത്തിൽ ശ്രീകോവിൽ നട തുറന്നു...; സന്തോഷക്കണ്ണീരണിഞ്ഞ മനോജ് കെ.ജയൻ
Mail This Article
ശബരിമല ∙ ‘‘ശ്രീകോവിൽ നട തുറന്നു, പൊന്നമ്പലത്തിൽ ശ്രീകോവിൽ നട തുറന്നു...’’ പതിറ്റാണ്ടുകളായി മണ്ഡല-മകരവിളക്ക് കാലത്ത് ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ശബരിമല നട അടച്ചശേഷം വൈകിട്ട് മൂന്നിന് അയ്യപ്പസന്നിധിയെ ഉണർത്തുന്നത് ഈ സ്വരഗാംഭീര്യമാണ്. 1970കളുടെ അന്ത്യത്തിൽ പിറവിയെടുത്തെന്ന് കരുതുന്ന ഈ ഗാനം സംഗീതം നൽകി ആലപിച്ചത് പ്രശസ്ത കർണാടക സംഗീതജ്‌ഞരായ ജയവിജയന്മാരാണ്. നാല് മിനിറ്റ് ദൈർഘ്യമുള്ള ഈ ഗാനം എന്നു മുതലാണ് ശബരിമലയിൽ കേൾക്കാൻ തുടങ്ങിയതെന്ന് കൃത്യമായി അറിയില്ലെങ്കിലും ദശാബ്ദങ്ങളായി ഈ ഗാനം കേട്ടുകൊണ്ടാണ് വൈകിട്ട് നട തുറക്കാറുള്ളതെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പറയുന്നു.
ശ്രീകോവിൽ നട തുറന്നു എന്ന ഗാനം ആലപിച്ചത് ഏകദേശം 40 വർഷം മുൻപായിരിക്കാമെന്നാണ് ഇപ്പോൾ 88 വയസുള്ള കെ.ജി. ജയൻ ഓർത്തെടുക്കുന്നത്. തൻെറ അച്ഛൻ പാടിയ പാട്ടു കേട്ടാണ് വൈകിട്ട് അയ്യപ്പസ്വാമിയുടെ തിരുനട തുറക്കുന്നതെന്ന് ആദ്യമറിഞ്ഞപ്പോൾ സന്തോഷക്കണ്ണീരണിഞ്ഞതായി കെ.ജി. ജയൻെറ മകനും നടനുമായ മനോജ് കെ.ജയൻ ഓർമിക്കുന്നു. പുലർച്ചെ മൂന്നിന് നട തുറക്കുമ്പോൾ ‘സുപ്രഭാതം’, ഉച്ചയ്ക്ക് നട അടച്ച് വൈകിട്ട് മൂന്നിന് തുറക്കുമ്പോൾ ‘ശ്രീകോവിൽ നട തുറന്നൂ...’,
രാത്രി 11 ന് നടയടക്കുമ്പോൾ ‘ഹരിവരാസനം’ എന്നീ മൂന്നു ഗാനങ്ങളാണ് ശബരിമലയിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഉയരുന്നത്. ഭഗവാനെ കാണാനുള്ള അവസരം ഇതാ ആഗതമായിരിക്കുന്നു എന്ന് വിളംബരം ചെയ്യുന്ന ഗാനം ഭക്തർക്ക് പ്രത്യേക അനുഭൂതി നൽകുന്നുവെന്ന് ദേവസ്വം ബോർഡിന്റെ പബ്ലിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്ററിലെ അനൗൺസറായ എ.പി ഗോപാലകൃഷ്ണൻ നായർ പറഞ്ഞു.