ADVERTISEMENT

ശബരിമല ∙ കൊട്ടിയം ഹോളിക്രോസ് ആശുപത്രി അത്യാഹിത വിഭാഗം തലവൻ എന്ന നിലയിൽ തിരക്ക് ഏറെയുണ്ടെങ്കിലും  ഭക്തജന സേവനം അയ്യപ്പ പൂജയാക്കിയാണു ഡോ. ആതുരദാസ് എത്തിയത്. തീർഥാടകർക്കു സൗജന്യ ചികിത്സ നൽകാൻ. ഡോ. ആതുരദാസിന്റെയും പിതാവ് ഡോ. മണികണ്ഠദാസിന്റെയും ജീവിതം അയ്യപ്പ സ്വാമിയ്ക്കായി സമർപ്പിച്ചതാണ്. അയ്യപ്പ സന്നിധിയിലെ നേർച്ചയിലൂടെ പിറന്ന പുത്രനാണ് ഡോ. മണികണ്ഠ ദാസ്. അദ്ദേഹത്തിന്റെ മകനാണ് ഡോ. ആതുരദാസ്. സന്താന സൗഭാഗ്യത്തിന്റെ സന്തോഷത്തിലാണ് 67 വർഷം മുടങ്ങാതെ അവർ അയ്യപ്പ സന്നിധിയിൽ തിരുവോണ സദ്യ നടത്തിയത്.

പിതാവിനോടൊപ്പം ഡോ. ആതുരദാസും ഇതിനു നേതൃത്വം നൽകി. എംബിബിഎസ് പഠനം പൂർത്തിയാക്കി 2002 മുതലാണ് ഡോ. ആതുരദാസ് ഭക്തജന സേവനത്തിനായി സന്നിധാനത്ത് എത്തിയത്. ആദ്യഘട്ടങ്ങളിൽ സന്നിധാനത്തെ അയ്യപ്പ സേവാസംഘം  ഡിസ്പൻസറിയിലായിരുന്നു സേവനം. ഇതു നിർത്തിയതോടെ സൗജന്യ ഹൃദ്രോഗ ചികിത്സ നൽകുന്ന ശ്രീ അയ്യപ്പ ഹെൽത്ത് അമിനിറ്റി സൊസൈറ്റി (സഹാസ്) കാർഡിയോളജി സെന്ററിലായി സേവനം. എല്ലാ ദിവസവും രണ്ടും മൂന്നും ഹൃദ്രോഗ കേസുകൾ എത്തുന്ന ആശുപത്രിയാണിത്. ഹൃദ്രോഗ ചികിത്സയ്ക്കു വേണ്ട എല്ലാ അത്യാധുനിക ഉപകരണങ്ങളും ഇവിടെ ഉണ്ട്. ഒരാഴ്ച ഇവിടെ സേവനത്തിന് ഉണ്ട്. സ്വകാര്യ ആശുപത്രിയിലായതിനാൽ ഞായറാഴ്ച ഉൾപ്പെടെ എല്ലാ  ദിവസവും ജോലി നോക്കും.

അങ്ങനെയാണ് ഇവിടെ സൗജന്യ സേവനത്തിന് എത്താൻ അവസരം ഉണ്ടാക്കുന്നത്.ട്രോമ റോഡ് ആക്സിഡന്റ് കെയർ സെന്റർ (ട്രാക്) കൊല്ലം ജില്ലയിൽ തുടങ്ങിയത് ഡോ. ആതുരദാസാണ്. പൊലീസ്, അഗ്നിരക്ഷാ സേന, ആരോഗ്യം, പൊതുമരാമത്ത്, മോട്ടർ വാഹനം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ഇത് നടപ്പാക്കുന്നത്. റോഡ് അപകടങ്ങളിൽ പെടുന്നവരെ രക്ഷിച്ച് പ്രഥമ ശുശ്രൂഷ നൽകേണ്ട വിധം കൊല്ലം ജില്ലയിലെ 20,000 പേർക്ക് ഇതിനോടകം പരിശീലനം നൽകി അംഗങ്ങളാക്കി. കൊല്ലം ജില്ലയിൽ എവിടെ റോഡ് അപകടം ഉണ്ടായാലും ട്രാക് പ്രവർത്തകർ ഓടി എത്തി പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കും. ഇതിനെല്ലാം പ്രേരണയായത് അയ്യപ്പ സന്നിധിയിലെ സേവനമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com