‘തേങ്ങയിടാൻ മലയണ്ണാൻ’; മണ്ണീറയിൽ കർഷകർക്ക് കണ്ണീർ
Mail This Article
മണ്ണീറ ∙ പ്രദേശത്ത് കുരങ്ങിന് പിന്നാലെ മലയണ്ണാന്റെ ശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിൽ. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത കാലത്തായി കുരങ്ങിന്റെ ശല്യം കാരണം കർഷകർ പൊറുതിമുട്ടുമ്പോഴാണ് പിന്നാലെ മലയണ്ണാന്റെ ശല്യം ഏറിയത്.
പറമ്പിൽ കായ്ഫലമുള്ള തെങ്ങുണ്ടെങ്കിലും വീട്ടാവശ്യത്തിനു തേങ്ങ പുറത്ത് നിന്നു വാങ്ങേണ്ട സ്ഥിതിയിലേക്കു നീങ്ങുകയാണ്. വീട്ടുകാർ വിളവെടുക്കാൻ എത്തുമ്പോഴാകും മലയണ്ണാൻ വരുത്തിയ നാശം അറിയുന്നത്.
കഴിഞ്ഞ ദിവസം വടക്കേക്കര പുത്തൻവിളയിൽ ആന്റണി തെങ്ങ് കയറ്റക്കാരനുമായി എത്തിയപ്പോഴാണു തേങ്ങയിൽ മിക്കതും മലയണ്ണാൻ നശിപ്പിച്ചതായി കാണുന്നത്. കരിക്ക് ആകുമ്പോഴേക്കും മലയണ്ണാൻ തുരന്ന് തിന്നാൻ ആരംഭിക്കും.
എന്നാൽ പലപ്പോഴും കുലകളായുള്ള തേങ്ങ വെട്ടിയിടുമ്പോഴാകും ഏറെയും മലയണ്ണാൻ നശിപ്പിച്ചതാണെന്നു കാണുന്നത്. വിളവെത്തും മുൻപേ കശുവണ്ടിയും മലയണ്ണാൻ നശിപ്പിക്കുന്നുണ്ട്.