റാന്നി ∙ തനതു ഫണ്ട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച നാറാണംമൂഴി പഞ്ചായത്ത് വെട്ടിലായി. അങ്കണവാടികൾക്കു പോഷകാഹാരം വിതരണം ചെയ്ത വകയിൽ സപ്ലൈകോയുടെ റാന്നി താലൂക്ക് ഡിപ്പോയ്ക്ക് പഞ്ചായത്ത് നൽകിയ ചെക്കിനുള്ള തുക 5 മാസം പിന്നിട്ടിട്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കിൽനിന്നു നൽകാത്തതാണ് വിനയായിരിക്കുന്നത്.
അത്തിക്കയം മാവേലി സ്റ്റോറിൽനിന്നാണ് അങ്കണവാടിക്കുള്ള ഭക്ഷ്യധാന്യങ്ങൾ കഴിഞ്ഞവർഷം ഓഗസ്റ്റിൽ വാങ്ങിയത്. ഐസിഡിഎസ് മുഖേനയാണ് ഇടപാട് നടത്തിയത്. 5,75,651 രൂപ ഐസിഡിഎസ് മാവേലി സ്റ്റോറിൽ നൽകണം. ഇതിനു പഞ്ചായത്തിൽ നിന്ന് ചെക്ക് നൽകിയിരുന്നു. നാറാണംമൂഴി സർവീസ് സഹകരണ ബാങ്കിലേക്കാണ് ചെക്ക് നൽകിയത്.
Also read: വാക്ക് പാലിച്ച് രാഹുൽ; വിമാനത്തിൽ പറന്നും പൈലറ്റിനോടു സംസാരിച്ചും വേദിക
അവിടെ പഞ്ചായത്തിന്റെ തനതു ഫണ്ട് അക്കൗണ്ടിൽ 10.57 ലക്ഷം രൂപ നിക്ഷേപമുണ്ട്. ഇതിൽനിന്ന് മാവേലി സ്റ്റോറിലേക്കുള്ള തുക ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. സപ്ലൈകോ ഡിപ്പോയിൽനിന്ന് ചെക്ക് ബാങ്കിലേക്കു നൽകിയെങ്കിലും ഇതുവരെ പാസാക്കി പണം നൽകിയിട്ടില്ല. ചെക്കും മടക്കി കൊടുത്തിട്ടില്ല.
ഇതു ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം ഓഗസ്റ്റ് 4, നവംബർ 11 എന്നീ തീയതികളിൽ ഡിപ്പോ മാനേജർ പഞ്ചായത്തിനു കത്ത് നൽകിയിരുന്നു. തുക അടിയന്തരമായി ലഭ്യമാക്കണമെന്നാണ് ഇതിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ബാങ്കിലേക്കു കത്തുകൾ നൽകിയെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല.
ഇതു സംബന്ധിച്ച് സഹകരണ സംഘം റജിസ്ട്രാറെ സമീപിക്കാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ മുഖാന്തരം റജിസ്ട്രാറെ സമീപിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കമ്മിറ്റി.അത്യാവശ്യക്കാർക്കുപോലും പണം നൽകാൻ നാറാണംമൂഴി സഹകരണ ബാങ്കിനു കഴിയുന്നില്ല. നിക്ഷേപകർ ബാങ്കിൽ കയറിയിറങ്ങുകയാണ്. ഇതാണ് പഞ്ചായത്തിനെയും പ്രതികൂലമായി ബാധിച്ചത്.