ADVERTISEMENT

അടൂർ (പത്തനംതിട്ട) ∙ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ 7 വർഷത്തിനു ശേഷം അടൂർ പൊലീസ് പിടികൂടി. കൊല്ലം കടയ്ക്കൽ പാലയ്ക്കൽ ആയിരക്കുഴി പാലവിളയിൽ പുത്തൻവീട്ടിൽ പ്രശാന്താണ് (35) അറസ്റ്റിലായത്. 

2016ൽ പെൺകുട്ടി സഹോദരന്റെ ചികിത്സയ്ക്കായി അടൂർ ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രതിയുമായി പരിചയത്തിലായത്. തുടർന്ന് ഫോൺ വഴി ബന്ധം സ്ഥാപിച്ച ശേഷം പ്ര‌ണയം നടിച്ച് പെൺകുട്ടിയെ കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ അടൂർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് ‍ഡിവൈഎസ്പി ആർ. ബിനുവിന്റെ‌ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ നടത്തുകയും ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇതിനിടെ 2017ൽ കൊച്ചിയിൽ കുറച്ചുനാൾ താമസിച്ചതായും 2020ൽ കുന്നത്തുനാട് ഭാഗത്ത് എത്തിയതായും വിവരം ലഭിച്ചതോടെ ആ സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഈമാസമാദ്യം കൊച്ചിയിൽ അതിഥിത്തൊഴിലാളികൾക്കൊപ്പം കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് കഴി‍ഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്.

അരുൺ എന്ന പേരിലാണ് ഈ സ്ഥലങ്ങളിലൊക്കെ കഴിഞ്ഞത്. കൊച്ചി കുന്നത്തുനാട് പാറക്കര സ്വദേശിയായ പ്രശാന്ത് എന്നയാളുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസവും ഉപയോഗിച്ചാണ് ഒളിവിൽ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com