മുൻകൂർ ജാമ്യം പിൻവലിച്ചു; ജാതീയമായി ആക്ഷേപിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ
Mail This Article
പത്തനംതിട്ട ∙ ജാതീയ അധിക്ഷേപം, ഭീഷണി എന്നിവയുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം പിൻവലിച്ചതോടെ പ്രതികളിലൊരാൾ അറസ്റ്റിൽ. മല്ലപ്പള്ളി ആലപ്ര വെള്ളപ്ലാമുറിയിൽ വീട്ടിൽ സെബാസ്റ്റ്യൻ തോമസിനെയാണ് (ബിനു തോമസ്–46) റാന്നി ഡിവൈഎസ്പി ജി.സന്തോഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് ഉൾപ്പെടെ എടുത്ത കേസിൽ നിയമവ്യവസ്ഥയുടെ ലംഘനമുണ്ടായോയെന്നു പരിശോധിച്ചു നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റാന്നി പഴവങ്ങാടി മന്ദമരുതി വാട്ടർകയം വി.ആർ.മോഹനൻ, ടി.ബാബു എന്നിവർ ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയിരുന്നു.
മന്ദമരുതി വട്ടാർകയം ഭാഗത്ത് വ്യക്തി സൗജന്യമായി ഏതാനും കുടുംബങ്ങൾക്ക് വീടു വയ്ക്കാൻ സ്ഥലം നൽകിയിരുന്നു. പട്ടിക വിഭാഗക്കാരായ ഇവർ ഉപയോഗിക്കേണ്ട പൊതുകിണർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ജാതീയമായി ആക്ഷേപിച്ചെന്ന് ആരോപിച്ച് ബൈജു സെബാസ്റ്റ്യൻ, കെ.ഇ.മാത്യു, ജിജോ വർഗീസ് ജോർജ്, എ.ടി.ജോയിക്കുട്ടി, ടോണി റോയി മാത്യു, ഷേർലി ജോർജ് എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തിരുന്നു.
ഇവർക്കു മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവുകളാണ് ഹൈക്കോടതി പിൻവലിച്ചത്. ഇതേതുടർന്നുള്ള അന്വേഷണത്തിലാണ് സെബാസ്റ്റ്യൻ തോമസിനെ അറസ്റ്റ് ചെയ്തതും റിമാൻഡ് ചെയ്തതും. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് എതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരവും പൊതുകിണർ നശിപ്പിച്ചതുമായും ബന്ധപ്പെട്ടാണ് സെബാസ്റ്റ്യൻ തോമസിനെതിരെ കേസ് എടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.