ഡ്രൈവറും കണ്ടക്ടറും തമ്മിൽ തല്ലി; കോളജ് വിദ്യാർഥിനികളടക്കം യാത്രക്കാർക്കും അടികിട്ടി
Mail This Article
കോന്നി ∙ സ്വകാര്യ ബസിൽ കണ്ടക്ടറും ഡ്രൈവറും തമ്മിൽ തല്ലി, കോളജ് വിദ്യാർഥിനികളടക്കം യാത്രക്കാർക്ക് മർദനമേറ്റു. സ്വകാര്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബസിൽ ഇന്നലെ വൈകിട്ട് 5.10 ന് ആണ് സംഭവങ്ങളുടെ തുടക്കം. പുനലൂരിൽ നിന്ന് പത്തനംതിട്ടയ്ക്കു പോയ ബസ് കോന്നി ടാക്സി സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കുന്നതിനിടെയാണ് സംഭവം. ആളുകൾ കയറുന്നതിനു മുൻപ് ഡ്രൈവർ ബസ് മുന്നോട്ടെടുത്തത് കണ്ടക്ടർ ചോദ്യം ചെയ്തതാണ് സംഘർഷത്തിനു കാരണം.
ഇരുവരും തമ്മിലടിച്ചപ്പോൾ യാത്രക്കാർക്കും അടിയേൽക്കുകയായിരുന്നു. കോളജ് വിദ്യാർഥിനികളായ ഇളകൊള്ളൂർ സ്വദേശി അതുല്യ (22), മെഴുവേലി സ്വദേശി അഞ്ജലി (18), മലയാലപ്പുഴ സ്വദേശിയായ യാത്രക്കാരി ലേഖ (40) എന്നിവർക്കും മറ്റൊരു പെൺകുട്ടിക്കുമാണ് മർദനമേറ്റത്. ബസിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.
Read also: ഇനി ഡീസലടിക്കും, ലാഭത്തിൽ !; കർണാടകയിൽ നിന്ന് ഡീസൽ നിറച്ചാൽ മാസം 7 ലക്ഷത്തോളം രൂപ ലാഭം
തുടർന്ന് കോന്നി ബസ് സ്റ്റാൻഡിലെത്തിയ ശേഷം കണ്ടക്ടറും ഡ്രൈവറും വീണ്ടും തമ്മിലടിച്ചു. അപ്പോൾത്തന്നെ നാട്ടുകാരും യാത്രക്കാരും വിവരം നൽകിയെങ്കിലും പൊലീസ് താമസിച്ചാണ് സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്. ഇതിനിടെ സംഭവ സ്ഥലത്തു നിന്ന് ബസ് മാറ്റാൻ ശ്രമം നടത്തിയത് പ്രതിഷേധത്തിനിടയാക്കി. പിന്നീട് ബസ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിദ്യാർഥിനികൾക്ക് മർദനമേൽക്കേണ്ടി വന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. എന്നാൽ, വിദ്യാർഥിനികൾക്ക് ഉൾപ്പെടെ മർദനമേറ്റ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയാറായില്ല. സംഭവത്തിൽ ആരുടെയും പരാതി വന്നിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും ജീവനക്കാർ തമ്മിലടിച്ചതിനു കേസെടുത്തതായും പൊലീസ് പറഞ്ഞു.