ടെലി മെഡിസിൻ പരിശോധനയ്ക്കിടെ നഗ്നതാ പ്രദർശനം: പ്രതി പിടിയിൽ
Mail This Article
കോഴഞ്ചേരി (പത്തനംതിട്ട) ∙ ഓൺലൈൻ കൺസൽറ്റേഷനിടെ ഡോക്ടർക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ ഊരകം കരിവണ്ണൂർ പൊട്ടുചിറ കൊഴകുഴിപ്പറമ്പിൽ ഷുഹൈബ് (21) ആണ് പിടിയിലായത്.കഴിഞ്ഞ 30ന് ആരോഗ്യ വകുപ്പിന്റെ ഇ സഞ്ജീവനി ടെലി മെഡിസിൻ ഓൺലൈൻ പോർട്ടൽ വഴിയുള്ള കൺസൽറ്റേഷന് ഇടയ്ക്കായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന കോന്നി മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്കു നേരെയാണ് ഇയാൾ നഗ്നതാപ്രദർശനം നടത്തിയത്. സംഭവം നടന്ന ഉടൻ അധികൃതർ കോന്നി പൊലീസ് സ്റ്റേഷനിലേക്ക് ഇ മെയിലിൽ പരാതി അയച്ചു.
എന്നാൽ ഡോക്ടർ ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലം ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അവിടേക്ക് അയച്ച് ഉടൻ നടപടി ആരംഭിക്കുകയായിരുന്നു. ഓൺലൈൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഷുഹൈബിനെ ഇന്നലെ ഇവിടെയെത്തിച്ച് തെളിവെടുത്തു. ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആറന്മുള ഇൻസ്പെക്ടർ സി.കെ.മനോജ്, പ്രിൻസിപ്പൽ എസ്ഐ അലോഷ്യസ്, എസ്ഐ അനിരുദ്ധൻ, എഎസ്ഐ നൗഷാദ്, സിപിഒമാരായ സലിം, മുബാറക്ക്, ഹരികൃഷ്ണൻ, ജിതിൻ ഗബ്രിയേൽ, സുജ അൽഫോൻസ് എന്നിവർ അടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.