ആയയെ പ്രീപ്രൈമറി അധ്യാപിക ക്രൂരമായി മർദിച്ചെന്നു പരാതി
Mail This Article
തിരുവല്ല ∙ തലച്ചോറിൽ മുഴ വളരുന്ന രോഗത്തിനു 2 ശസ്ത്രക്രിയ കഴിഞ്ഞ ആയയെ അധ്യാപിക ക്രൂരമായി മർദിച്ചതായി പരാതി. ഇരുവെള്ളിപ്ര ഗവ. എൽപി സ്കൂളിലെ ആയ കുറ്റൂർ ചെറുകാട്ടൂർ ബിജു മാത്യുവിനെ (ബിജി) പ്രീപ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണി മർദിച്ചെന്നാണു പരാതി. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബിജി ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. കുട്ടികളുടെ മുൻപിൽ വച്ച് ബിജിയെ മർദിക്കുന്ന ദൃശ്യം ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ജനാലയുടെ കർട്ടൻ നീക്കിയിടുന്ന കാര്യം സംസാരിച്ചതാണ് മർദനത്തിലെത്തിയത്. മുഖത്ത് അടിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. തലച്ചോറിൽ മുഴ വളരുന്ന രോഗത്തിന് ചികിത്സയിലുള്ള ബിജിക്കു കാഴ്ച, കേൾവി പരിമിതികളുണ്ട്. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയും അധ്യാപികയും സാക്ഷികളാണ്.അധ്യാപികയും ആയയും തമ്മിൽ മുൻപു പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
ജനുവരി മൂന്നിന് ആയ കൈപിടിച്ചു തിരിച്ചെന്നു കാട്ടി അധ്യാപിക, പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതു വ്യാജ പരാതിയാണെന്നു മറ്റുള്ളവർ പറയുന്നു. മുൻപു തർക്കം തീർക്കാൻ ഡിഡിഇ ഇടപെടുകയും താക്കീതു നൽകുകയും ചെയ്തിരുന്നു. പ്രശ്നം തുടർന്നതോടെയാണു ക്ലാസ് മുറിയിൽ ക്യാമറ സ്ഥാപിച്ചത്. സംഭവം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് സ്കൂൾ അധികൃതർ റിപ്പോർട്ട് നൽകും. ശാന്തമ്മ സണ്ണി നേരത്തേ സിപിഎമ്മിന്റെ തിരുവല്ല നഗരസഭാംഗമായിരുന്നു.