വടശേരിക്കര (പത്തനംതിട്ട) ∙ ടാർ മിക്സിങ് പ്ലാന്റ് നിയന്ത്രണം വിട്ട് ട്രാക്ടറിൽ ഇടിച്ചു മറിഞ്ഞ് പ്ലാന്റിനടിയിൽപ്പെട്ട് ഓപ്പറേറ്റർ മരിച്ചു. ചെറുതോണി ഇടുക്കി കോളനി പുത്തൻപുരയിൽ അഭിലാഷ് (38) ആണു മരിച്ചത്.കൊമ്പനോലി–തെക്കുംമല റോഡിൽ കൊമ്പനോലി ബൂസ്റ്റിങ് സ്റ്റേഷനു സമീപം ഇന്നലെ വൈകിട്ട് 5 മണിയോടെയാണു സംഭവം. ടാറിങ് കഴിഞ്ഞു പ്ലാന്റ് പണി സ്ഥലത്തു നിന്ന് നീക്കിയിരുന്നു. മണ്ണുമാന്തി ഉപയോഗിച്ചാണ് മാറ്റിയത്.
പിന്നീട് പ്ലാന്റ് വൃത്തിയാക്കിയ ശേഷം റോഡിന്റെ വശത്തേക്ക് ഒതുക്കാനുള്ള ശ്രമത്തിനിടെ കുത്തിറക്കത്തിൽ മുന്നിൽ കിടന്ന ട്രാക്ടറിലിടിച്ച് 15 അടി താഴ്ചയിലേക്കു മറിയുകയായിരുന്നെന്ന് കരാറുകാരൻ പറഞ്ഞു.അഭിലാഷ് പ്ലാന്റിന് അടിയിൽപ്പെട്ടു. അടുത്തുള്ള ക്രഷർ യൂണിറ്റിൽ നിന്നു ശേഷി കൂടിയ മണ്ണുമാന്തി യന്ത്രം എത്തിച്ചു പ്ലാന്റ് ഉയർത്തിയ ശേഷമാണ് അഭിലാഷിനെ പുറത്തെടുത്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എരുമേലി സ്വദേശിയാണ് ഉപകരാറെടുത്തു ടാറിങ് നടത്തിയത്. 2 ദിവസം മുൻപാണ് അഭിലാഷ് ഇവിടെ പണിക്കെത്തിയത്.