മങ്കുഴിയിലെ പറങ്കിമുത്തശ്ശിയെ കാക്കാൻ വൃക്ഷചികിത്സ; 5 മണിക്കൂർ നീളുന്ന ചികിത്സ ഇങ്ങനെ..
Mail This Article
പന്തളം ∙ മങ്കുഴി ഗവ. എൽപി സ്കൂൾ വളപ്പിലെ മരമുത്തശ്ശിയെ കാക്കാൻ ആയുർവേദ ഔഷധക്കൂട്ടിന്റെ സഹായത്തോടെ വൃക്ഷചികിത്സ നടത്തി. 180 വർഷത്തോളം പഴക്കം കണക്കാക്കുന്ന കശുമാവിനാണ് ചികിത്സ. ജില്ലയിൽ ആദ്യമായാണ് വൃക്ഷ ചികിത്സ നടത്തുന്നത്. വൃക്ഷ വൈദ്യൻ ബിനു വാഴൂരിന്റെ നേതൃത്വത്തിൽ അധ്യാപകനായ വിജയകുമാർ ഇഞ്ചിത്താനം, ഗോപകുമാർ കങ്ങഴ എന്നീ പരിസ്ഥിതി പ്രവർത്തകരാണ് ചികിത്സ നടത്തിയത്. ഇന്നലെ 11ഓടെയാണ് ചികിത്സ തുടങ്ങിയത്.
സ്കൂളിലെ 'മഞ്ചാടി' ജൈവവൈവിധ്യ പാർക്കിന്റെ വികസനത്തിനായി 2022 ഫെബ്രുവരിയിലാണ് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് തുക അനുവദിച്ചത്. കശുമാവിനെ പൈതൃകവൃക്ഷമായി അംഗീകരിക്കണമെന്ന സ്കൂളിലെ ജൈവവൈവിധ്യ സമിതിയുടെ ആവശ്യം ബോർഡ് നേരത്തെ അംഗീകരിച്ചിരുന്നു. സ്കൂൾ പരിസരം ജൈവവൈവിധ്യ ഉദ്യാനമായി മാറ്റുക കൂടിയാണ് ലക്ഷ്യം. വൃക്ഷ ചികിത്സയ്ക്കായി 25,000 രൂപയും ജൈവവൈവിധ്യ റജിസ്റ്ററിന് 35,000 രൂപയും ഡിസ്പ്ലേ ബോർഡുകൾക്ക് 25,000 രൂപയുമാണ് ഉൾപ്പെടെയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമേ ശലഭോദ്യാനം, നക്ഷത്ര വനം എന്നിവയും തയാറാക്കുന്നുണ്ട്.
ചികിത്സ 5 മണിക്കൂർ
അല്ലയോ മരമേ, നിന്നെ ഞാൻ സ്തുതിക്കുന്നു എന്നു തുടങ്ങുന്ന സംസ്കൃത ശ്ലോകത്തോടെയാണ് തുടക്കം. മരം കഴുകിയ ശേഷം പാലും അരിപ്പൊടിയും മരത്തിൽ ഒപ്പും. തുടർന്നാണ് ചികിത്സ. ചിതൽ പുറ്റ്, നാടൻ പശുവിന്റെ പാൽ, കദളിപ്പഴം, എള്ള്, നെയ്യ്, കടുക്ക, നെല്ലിക്ക, താന്നിക്ക ഉൾപ്പെടെ 15ഓളം വിഭവങ്ങൾ ചികിത്സയ്ക്ക് വ്യത്യസ്ത ഘട്ടങ്ങളിൽ ഉപയോഗിക്കും. മരത്തിന്റെ ചുവട്ടിൽ നിന്നു ഒലിച്ചു പോയ മണ്ണിനു പകരം ഒരാൾ പൊക്കത്തിൽ മണ്ണിട്ട് സംരക്ഷിക്കുകയും ചെയ്യും. അതിനു മുകളിൽ കയർ ഭൂവസ്ത്രം വിരിക്കും.