റാന്നി ∙ അന്യവാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന ബോർഡിനു കീഴിൽ നിരന്നു കിടക്കുന്നത് സ്വകാര്യ, ടാക്സി വാഹനങ്ങൾ. പെരുമ്പുഴ ബസ് സ്റ്റാൻഡിലെ കാഴ്ചയാണിത്.റാന്നിയിൽ നിന്നു പുറപ്പെടുന്നതും ഇതിലെ സർവീസ് നടത്തുന്നതുമായ എല്ലാ ബസുകളും വരുമ്പോഴും പോകുമ്പോഴും പെരുമ്പുഴ സ്റ്റാൻഡിൽ കയറണമെന്ന് ഹൈക്കോടതിയുടെയും സർക്കാക്കാരിന്റെയും ഉത്തരവുകളുണ്ട്.
എന്നാൽ കെഎസ്ആർടിസി ബസുകളധികവും കയറാറില്ല. ചില സ്വകാര്യ ബസുകൾക്കും സ്റ്റാൻഡിനോട് അലർജിയാണ്. ബസ് കയറ്റിയിടാൻ സ്ഥലമില്ലെന്നാണ് ബസുകളിലെ ജീവനക്കാർ പറയുന്നത്. പുനലൂർ–മൂവാറ്റുപുഴ പാതയോടു ചേർന്ന ഭാഗത്തു മാത്രമേ ബസുകളിടാൻ സ്റ്റാൻഡിൽ സ്ഥലമുള്ളൂ. പാതിയോളം ഭാഗം സ്വകാര്യ വാഹനങ്ങൾ കയ്യടക്കിയിരിക്കുകയാണ്.
സ്വകാര്യ വാഹനങ്ങൾ പാർക്കിങ് നടത്തുന്നതിന് താലൂക്ക് ആശുപത്രിക്കു മുന്നിൽ പാർക്കിങ് ഗ്രൗണ്ടുണ്ട്. കൂടാതെ സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിനു പിന്നിലും സ്ഥലം തരിശായി കിടപ്പുണ്ട്. അവയൊന്നും പ്രയോജനപ്പെടുത്താതെയാണ് ബസുകൾ പാർക്കിങ് നടത്തേണ്ട യാർഡ് കയ്യടക്കുന്നത്. രാവിലെ മുതൽ വൈകും വരെ ഇവിടിട്ടിരിക്കുന്ന വാഹനങ്ങളുണ്ട്. അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കാൻ പൊലീസിനു കഴിയും. എന്നാൽ അവരും പഞ്ചായത്തും അനങ്ങുന്നില്ല.