അടൂർ ∙ കുത്താൻവന്ന പശുവിനെക്കണ്ട് പരിഭ്രമിച്ചോടുന്നതിനിടെ കിണറ്റിൽ വീണ അമ്മയെയും പിഞ്ചുകുഞ്ഞിനെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു രക്ഷപ്പെടുത്തി. പെരിങ്ങനാട് കടയ്ക്കൽ കിഴക്കേതിൽ വൈശാഖിന്റെ ഭാര്യ രേഷ്മ (24) മകൻ വൈഷ്ണവ് (ഒന്ന്) എന്നിവരാണ് 30 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറ്റിൽ വീണത്.
ഇന്നലെ 11.30ന് ചെറുപുഞ്ച ഭാഗത്തുള്ള തോട്ടത്തിലൂടെ പോകുമ്പോഴായിരുന്നു സംഭവം. തീറ്റതിന്നുകയായിരുന്ന പശു ഇവരുടെ അടുത്തേക്ക് കുത്താനായി പാഞ്ഞടുത്തു. പരിഭ്രമിച്ചോടുന്നതിനിടെ മുകൾഭാഗം ഫ്ലക്സ് ബോർഡ് കൊണ്ട് മറച്ച കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും രേഷ്മയെ പുറത്തെത്തിക്കാനായില്ല. അഗ്നിരക്ഷാസേന എത്തിയാണ് രേഷ്മയെ രക്ഷിച്ചത്. ഇരുവർക്കും കാര്യമായ പരുക്കുകളൊന്നുമുണ്ടായില്ല. സ്റ്റേഷൻ ഓഫിസർ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.