വളവിൽ അപകടം പതിവ്; റോഡിലേക്ക് തള്ളി പാറ, വീതി കൂട്ടണമെന്ന് ആവശ്യം
Mail This Article
കൊക്കാത്തോട് ∙ ഉന്നത നിലവാരത്തിൽ നിർമിക്കുന്ന റോഡിലെ അപകടകരമായ ഭാഗത്ത് വീതി കൂട്ടണമെന്ന് ആവശ്യം. കല്ലേലി – കൊക്കാത്തോട് റോഡിൽ വനഭാഗത്തെ അള്ളുങ്കൽ ശിവക്ഷേത്രത്തിന് സമീപം റോഡിന് ഒരു വശം പാറയും മറുവശം താഴ്ചയുമാണ്. റോഡിലേക്ക് തള്ളി പാറ നിൽക്കുന്നതിനാൽ വീതി കുറവാണ്. ഇതു കാരണം വളവ് തിരിഞ്ഞ് എത്തുന്ന വാഹനങ്ങൾ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ 15 അടിയോളം താഴ്ചയിലേക്ക് ചാടുന്ന സ്ഥിതിയാണ്.വർഷങ്ങൾക്ക് മുൻപ് ഇവിടെ തടി ലോറി മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. പിന്നീട് പിക്അപ് വാൻ താഴ്ചയിലേക്ക് മറിഞ്ഞത് ഉൾപ്പെടെ അപകടങ്ങൾ നടന്നിട്ടുണ്ട്.
Also read: മൊബൈൽ യൂണിറ്റ് പാഞ്ഞെത്തി; ജൂലിക്ക് അദ്ഭുത രക്ഷപ്പെടൽ
റോഡ് നിർമാണ സമയത്ത് റോഡിലേക്ക് നീണ്ടുനിൽക്കുന്ന പാറ പൊട്ടിച്ചു നീക്കി വീതി കൂട്ടുമെന്നാണ് നാട്ടുകാർ കരുതിയത്. പാറ പൊട്ടിക്കുന്നതു സംബന്ധിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെ വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ പാറ പൊട്ടിച്ച് റോഡ് വീതി കൂട്ടാൻ വനംവകുപ്പ് അനുവദിക്കുന്നില്ലെന്നാണ് റോഡ് നിർമാണവുമായി ബന്ധപ്പെട്ടവർ പറയുന്നത്.
റോഡ് നവീകരണത്തിന്റെ ഭാഗമായി ദിവസങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് മെറ്റലിട്ടു. ടാറിങ് നടത്തിയ ശേഷം പാറ പൊട്ടിച്ചുനീക്കാനുമാകില്ല. റോഡിലേക്ക് തള്ളി നിൽക്കുന്ന പാറ പൊട്ടിച്ച് നീക്കി വീതി കൂട്ടുകയോ അല്ലാത്ത പക്ഷം റോഡിന് വീതി ലഭിക്കുന്ന തരത്തിൽ സംരക്ഷണഭിത്തി നിർമിക്കുകയോ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.