റാന്നി ∙ സംസ്ഥാനത്ത് ആദ്യമായി ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നിർമിക്കുന്ന സർക്കാർ കെട്ടിടമെന്ന ഖ്യാതി റാന്നിക്ക് സ്വന്തമാകാൻ ഇനി അധികകാലം കാത്തിരിക്കേണ്ടിവരില്ല. കോടതി സമുച്ചയമാണ് പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചു നിർമിക്കുക.റാന്നി മിനി സിവിൽ സ്റ്റേഷൻ വളപ്പിലാണ് കോടതി സമുച്ചയം പണിയുന്നത്. ഇതിനായി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചു നീക്കണം. മിനി സിവിൽ സ്റ്റേഷന്റെ ഒന്നാം ബ്ലോക്കിൽ പുതുതായി നിർമിച്ച ഒന്നാം നിലയിലേക്ക് കോടതി മാറ്റാനാണ് തീരുമാനം. കെട്ടിടത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കാനുള്ള പണിയാണ് ബാക്കി.
Also read: പിണങ്ങിപ്പോയ അമ്മയോട് ഫോണിൽ സംസാരിച്ചു; പിഞ്ചുകുഞ്ഞുങ്ങൾക്ക് പിതാവിന്റെ ക്രൂരമർദനം
ഒന്നാം ക്ലാസ് മജിസ്ട്രേട്ട്, മുൻസിഫ്, ഗ്രാമ ന്യായാലയം എന്നീ കോടതികൾ മാത്രമാണ് നിലവിൽ റാന്നിയിലുള്ളത്. ഭാവിയിൽ തുറക്കുന്ന കോടതികൾക്കും സ്ഥല സൗകര്യം ഒരുക്കുന്നതിനായി 7 നിലകളിലാണ് സമുച്ചയം പണിയുന്നത്. ഇതിനായി 23.50 കോടി രൂപയുടെ എസ്റ്റിമേറ്റ് സംസ്ഥാന കൺസ്ട്രക്‌ഷൻ കോർപറേഷൻ തയാറാക്കിയിട്ടുണ്ട്. അതു സാമ്പത്തികാനുമതി ലഭിക്കുന്നതിന് കിഫ്ബിക്ക് കൈമാറിയിരിക്കുകയാണ്. ഇതു ലഭിച്ചാലുടൻ പണി കരാർ ചെയ്യും.
ഡൽഹി കേന്ദ്രമായ ഏജൻസിയാണ് സമുച്ചയത്തിന് ഗ്രീൻ പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ തയാറാക്കിയത്. ഇതും കൂടി ഉൾപ്പെടുത്തിയ എസ്റ്റിമേറ്റാണ് നൽകിയിരിക്കുന്നത്. പൂർണമായും സൗരോർജത്തിലായിരിക്കും പ്രവർത്തനം. പ്രത്യേക തരം കട്ടകളാകും നിർമാണത്തിന് ഉപയോഗിക്കുക. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ പോലെ വെള്ളം ഉപയോഗവും മറ്റും കുറയ്ക്കാനുള്ള സംവിധാനം ഒരുക്കും. അത്യാധുനിക നിർമിതികളാണ് ഇതിനായി ഉപയോഗിക്കുക. വേഗം നിർമാണം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ഒരുക്കുന്നത്.