പ്രചാരണ ബോർഡിൽ ചിത്രം ഉൾപ്പെടുത്തിയില്ല, കോൺഗ്രസ് പദയാത്രയ്ക്ക് നേരെ മുട്ടയേറ്: കൗൺസിലറെ സസ്പെൻഡ് ചെയ്തു
Mail This Article
പത്തനംതിട്ട ∙ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ ഹാഥ് സേ ഹാഥ് പദയാത്രയ്ക്കു നേരെ കല്ലേറും മുട്ടയേറും നടത്തിയ നഗരസഭാ കൗൺസിലറും മുൻ കെപിസിസി സെക്രട്ടറിയുമായ എം.സി.ഷെരീഫിനെ പാർട്ടിയിൽനിന്ന് സസ്പെൻസ് ചെയ്തു. സംഘടനാ മര്യാദകളെ വെല്ലുവിളിച്ച് പൊതുജനങ്ങൾക്കിടയിൽ പാർട്ടിക്കും നേതാക്കന്മാർക്കും അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ ദിവസം പത്തനംതിട്ട വലഞ്ചുഴിക്ക് സമീപമാണ് അച്ചടക്ക നടപടിക്ക് കാരണമായ സംഭവം. കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീറിന് മുട്ടയേറ് ഏറ്റിരുന്നു. തുടർന്ന് എം.സി.ഷെരീഫും കോൺഗ്രസ് പ്രവർത്തകൻ എം.കാദരിയും നടത്തിയ കല്ലേറിൽ ശാന്തകുമാരി, ഫാത്തിമ എന്നീ സ്ത്രീകൾക്കു പരുക്കേൽക്കുകയും ചെയ്തു. ജാഥയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.എം.നസീർ, പഴകുളം മധു, ജാഥ ക്യാപ്റ്റന്മാരായ എ.സുരേഷ്കുമാർ, കെ.ജാസിംകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ജാഥ മുന്നോട്ടു നീങ്ങുമ്പോഴായിരുന്നു ആക്രമണം.
തന്റെ വാർഡിലൂടെ ജാഥ കടന്നു പോയിട്ടും അർഹിക്കുന്ന പരിഗണനയോടെ പരിപാടിയിലും പ്രചാരണ ബോർഡുകളിൽ ചിത്രവും ഉൾപ്പെടുത്തുകയോ ചെയ്യാതിരുന്നതിൽ പ്രകോപിതനായാണ് അക്രമണം നടത്തിയതെന്ന് എം.സി.ഷെരീഫ് പറഞ്ഞു. എന്നാൽ ജാഥയുടെ വിശദവിവരങ്ങൾ ഷെരീഫിനെ അറിയിച്ചിരുന്നെന്ന് ഡിസിസി ഭാരവാഹികൾ അറിയിച്ചു. എം.എം.നസീറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.