വീട്ടിൽനിന്ന് വ്യാജ രേഖയോടു കൂടിയ വാഹനങ്ങൾ കണ്ടെത്തിയ സംഭവം: യുവാവ് അറസ്റ്റിൽ
Mail This Article
ഏനാത്ത് ∙ വീട്ടിൽനിന്ന് വ്യാജ രേഖയോടു കൂടിയ വാഹനങ്ങൾ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കടമ്പനാട് കലതിവിള പുത്തൻവീട്ടിൽ അഖിലിനെ (30) ആണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 4ന് കടമ്പനാട് ഭാഗത്ത് മോട്ടർ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റില്ലാതെ യുവാവ് ഓടിച്ച ബൈക്കിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു.
പിഴ ഈടാക്കുന്നതിനായി ഓൺലൈൻ ചെലാൻ സന്ദേശവും അയച്ചു. എന്നാൽ സന്ദേശം ലഭിച്ചത് രേഖകൾ പ്രകാരമുള്ള യഥാർഥ ഉടമയ്ക്കും. ഇദ്ദേഹം ഓഫിസിലെത്തി നിയമലംഘനം നടത്തിയ വാഹനം തന്റേതല്ലെന്ന് അറിയിച്ചതോടെ ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.
തുടർന്ന് 8ന് അഖിലിന്റെ വീട്ടിൽനിന്ന് ആദ്യ വ്യാജ വാഹനം കണ്ടെത്തി. വാഹന പരിശോധനാ സമയത്ത് അഖിൽ ഓടിച്ചിരുന്നത് പച്ച നിറത്തിലുള്ള ബൈക്കായിരുന്നു. എന്നാൽ യഥാർഥ ഉടമയുടെ വാഹനനത്തിന്റെ നിറം ചുവപ്പും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിനായി കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ഉദ്യോഗസ്ഥർ രണ്ടാമത്തെ വ്യാജ വാഹനവും സ്റ്റഡിയിലെടുക്കുകയായിരുന്നു.
ഈ ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പറും മറ്റൊരു വാഹനത്തിന്റേതാണന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനം മറ്റാരോ തന്നതാണെന്ന് അഖിൽ പറഞ്ഞെങ്കിലും യഥാർഥ രേഖകൾ ഹാജരാക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഖിലിനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.