വീടിന് അർഹതയില്ലെന്നു പറഞ്ഞ് അപേക്ഷ തള്ളിയവർ കാണുക; വിജയന്റെ നിലംപൊത്തിയ വീട്
Mail This Article
തോമ്പിക്കണ്ടം ∙ വീടിന് അർഹതയില്ലെന്നു വിലയിരുത്തി ലൈഫ് ഭവന പദ്ധതിയിൽ നിന്ന് പുറത്തായ തൊഴിലാളിയുടെ വീട് നിലംപൊത്തി. തോമ്പിക്കണ്ടം വലിയപതാൽ മാവുങ്കൽ എം.എ.വിജയന്റെ വീടാണ് തകർന്നുവീണത്.
നാറാണംമൂഴി പഞ്ചായത്തിലെ താമസക്കാരനാണ് വിജയനും കുടുംബവും. ശനിയാഴ്ച രാവിലെ 11.30ന് വലിയ ശബ്ദത്തോടെയാണ് വീട് നിലംപൊത്തിയത്. ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മേൽക്കൂരയിലെ ഓടും പട്ടികയും നേരത്തേ പൊളിഞ്ഞിരുന്നു. മഴയും വെയിലുമേൽക്കാതെ പടുത കെട്ടിയാണ് കഴിഞ്ഞിരുന്നത്.
വേനൽ മഴ പെയ്തപ്പോൾ ഭിത്തി നനഞ്ഞാണ് വീട് തകർന്നത്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് പല തവണ വിജയൻ അപേക്ഷ നൽകിയിരുന്നു. ഓരോ തവണയും വിവിധ വാദങ്ങൾ നിരത്തി ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ വിജയന്റെ റേഷൻ കാർഡിലെ വരുമാനം അധികമാണെന്നും താമസയോഗ്യമല്ലാത്ത വീടിന്റെ വിസ്തീർണം കൂടുതലാണെന്നും കാട്ടിയാണ് പദ്ധതിയിൽ ഇടം നൽകാതിരുന്നത്. എന്നാൽ ഈ മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെ നൽകിയ വീടുകൾ ഇതേ വാർഡിലുണ്ടെന്ന് ആക്ഷേപമുണ്ട്.