കാട്ടുപന്നി ആക്രമണത്തിൽ വ്യാപക കൃഷിനാശം
Mail This Article
പെരുമ്പെട്ടി ∙ തെള്ളിയൂർ, വാളക്കുഴി മേഖലകളിൽ കാട്ടുപന്നിയുടെ കടന്നാക്രമണത്തിൽ കൃഷിനാശം രൂക്ഷമായി തുടരുന്നു. അപ്പോ വ്യത്യസ്തമായ ഒരു കാഴ്ചയാണ് എരുത്തിക്കൽ പുരയിടത്തിൽ നടക്കുന്നത്. കഴിഞ്ഞ 7 ദിവസമായി വാളക്കുഴി എരുത്തിക്കൽ മത്തായി ഏബ്രഹാമിന്റെ തൊടിയിലും പിന്നാമ്പുറത്തുമായി രാവിലെ 6 മണി മുതൽ ഒരുമണിക്കൂറോളം മിക്ക ദിവസവും കാട്ടുപന്നി ചുറ്റിത്തിരിയുന്നു. പിന്നാമ്പുറത്തെ ജലം ശേഖരിച്ചിരിക്കുന്ന പാത്രത്തിൽ വേണ്ടുവോളം അകത്താക്കി ദാഹം ശമിപ്പിച്ചശേഷമാണ് ഇവന്റെ മടക്കം. തൊടിയിലെ കൃഷിയിൽ വാഴയും മരച്ചീനിയും ചേമ്പും കാച്ചിലും ഏറിയപങ്കും നശിപ്പിച്ചതിനാൽ കൃഷിനഷ്ടത്തെക്കുറിച്ച് ഉടമയ്ക്ക് ഇപ്പോൾ വ്യാകുലതയില്ല.
പുരയിടത്തിലും ഉമ്മറത്തുമുള്ള സ്ഥിര സന്ദർശനം കൗതുകമുളവാക്കുമെങ്കിലും ഇതിന്റെ ശരീരത്തിൽ നിന്ന് അടർന്നു വീഴുന്ന മൂട്ട ആശങ്കകൾക്ക് ഇടനൽകുന്നതായാണ് വീട്ടുകാർ പറയുന്നത്. ദിവസവും എത്തി നിശ്ചിത സമയത്ത് മടങ്ങിപ്പോകുന്നതിനാൽ ഓടിക്കാൻ ശ്രമിച്ചാൽ അക്രമകാരിയാകുമോയെന്ന ഭീതിയും നിഴലിക്കുന്നു. എന്നാൽ പന്നി വിടവാങ്ങൽ സമയത്ത് ഞൊടിയിടയിൽ എങ്ങോട്ട് എങ്ങനെ പോകുന്നുവെന്നു കണാൻ കഴിയുകയുമില്ല എന്നതാണ് സ്ഥിതി.