ജലക്ഷാമം രൂക്ഷം: കിണറുകുത്താനിറങ്ങി വനിതാ തൊഴിലുറപ്പ് തൊഴിലാളികൾ
Mail This Article
സീതത്തോട് ∙ ശുദ്ധ ജലക്ഷാമത്തിനു പരിഹാരമായി കിണർ കുഴിക്കുന്ന കഠിന പരിശ്രമത്തിലാണ് ചിറ്റാർ പഞ്ചായത്തിലെ കട്ടച്ചിറ മേഖലയിലെ ഒരു സംഘം വനിതകളായ തൊഴിലുറപ്പ് പ്രവർത്തകർ. കഷ്ടപ്പാടുകൾക്കു ഫലം കണ്ടു. മണ്ണിനു വെള്ളത്തിന്റെ നനവായി. ഭാഗ്യം കടാക്ഷിച്ചാൽ വരുന്ന ആഴ്ച ‘പഴക്കുല’ കുടയാനാകുമെന്ന് വനിതകളുടെ സംഘം. കടുത്ത ജലക്ഷാമം നേരിടുന്ന കട്ടച്ചിറ മേഖലയിൽ 3 കിണറുകളാണ് തൊഴിലുറപ്പ് സംഘം കുഴിക്കുന്നത്.
തൊഴിലുറപ്പ് അംഗങ്ങളായ 5 വനിതകളും 2 പുരുഷ മേസ്തിരിമാരുടെ സഹായത്തോടെയാണ് കിണർ നിർമാണം. ഒരു കാലത്ത് പരുഷൻമാർ മാത്രം കയ്യടക്കിവച്ചിരുന്ന ജോലിയാണ് കിണർ വെട്ട്. ഇപ്പോൾ വനിതകൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കിണർ കുഴിക്കുന്നത്. പുരുഷൻമാർക്ക് ലഭിക്കുന്ന വേതനത്തിന്റെ പകുതിയിൽതാഴെ മാത്രമാണ് വനിതകൾക്കുള്ളത്.
എന്നിട്ടും പുരുഷൻമാർക്കൊപ്പം ജോലി ചെയ്യാൻ തങ്ങൾക്കു കഴിയുമെന്ന് തെളിയിച്ചിട്ടും വേതനം കൂട്ടാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് പരിഭവം. എങ്കിലും നാട്ടിലെ ജലക്ഷാമത്തിനു തങ്ങളാൽ കഴിയുന്ന ഇടപെടൽ ചെയ്യാനാകുമെന്ന സന്തോഷത്തിലാണ്.