ADVERTISEMENT

പത്തനംതിട്ട ∙ ഏറ്റവും വലിയ നടരാജ വിഗ്രഹവും മഹാവിഷ്ണുവിന്റെ അനന്തശയനവും ഒരേ സമയം തടിയിൽ കൊത്തിയെടുക്കുകയാണ് ശിൽപി പ്രമാടം മകുടിയിൽ ഓമനക്കുട്ടനും സംഘവും. കടപ്രയിൽ ചക്കാലക്കുഴി ദീപുവിന്റെ ഷെഡിലാണ് കേരളത്തിലെ ഏറ്റവും വലിയ നടരാജ വിഗ്രഹവും അനന്തശയനവും ഒരുങ്ങുന്നത്. നടരാജ വിഗ്രഹത്തിന് 9.5 അടി ഉയരമുണ്ട്. മഹാവിഷ്ണുവിന്റെ അനന്തശയനത്തിന് 6 അടി നീളവും 5 അടി പൊക്കവുമുണ്ട്. കുമ്പിൾ തടിയിലാണ് ഇവ കൊത്തിയെടുക്കുന്നത്. മുഖ്യശിൽപി ഓമനക്കുട്ടനു പുറമേ മകൻ അഭിജിത്ത്, ആർട്ടിസ്റ്റ് ലാൽ ചേനപ്പാടി എന്നിവരുമുണ്ട്.

ഒറ്റക്കാലിൽ ഭാരംതാങ്ങി നിൽക്കുന്ന വിധത്തിലാണ് നടരാജ വിഗ്രഹത്തിന്റെ രൂപകൽപന. ഭാരം ക്രമീകരിച്ചു കൊത്തിയെടുക്കുക ശ്രമകരമായിരുന്നുവെന്ന് ഓമനക്കുട്ടൻ ഓർക്കുന്നു. രാക്ഷസരൂപം ഉണ്ടാക്കി അതിലാണ് വിഗ്രഹത്തിന്റെ ഒരു കാൽ ഉറപ്പിച്ചിട്ടുള്ളത്. ശിവതാണ്ഡവം പൂർണമായും ഒപ്പിയെടുത്ത ശിൽപമാണിത്. നിർമാണത്തിന് 7 മാസം എടുത്തു. പണിയിൽ വിരസത തോന്നുന്ന സമയത്താണ് മഹാവിഷ്ണുവിന്റെ അനന്തശയനം പണിയാൻ തുടങ്ങിയത്.

അനന്തശയന വിഗ്രഹത്തിൽ ലക്ഷ്മി, സരസ്വതി ദേവിമാർ, ഗണപതി, മുരുകൻ, അയ്യപ്പൻ, മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡൻ എന്നിവയും കൊത്തിയിട്ടുണ്ട്. ആർട്ടിസ്റ്റ് ലാൽ ചേനപ്പാടിയാണു പെയിന്റിങ് ജോലികൾ ചെയ്യുന്നത്. 107 രാഷ്ട്രീയ നേതാക്കളുടെ മുഖം ഒറ്റത്തടിയിൽ വ്യത്യസ്ത ഭാവങ്ങളിൽ കൊത്തിയെടുത്താണ് ഓമനക്കുട്ടൻ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചത്. അതിനുശേഷമാണ് അപൂർവ ശിൽപ നിർമാണ രംഗത്തേക്ക് കടന്നത്. അച്ഛന്റെ പാത പിൻതുടരുകയാണ് മകൻ അഭിജിത്തും. ആർട്ടിസ്റ്റ് ലാൽ കൂടി ഒപ്പംചേർന്നതോടെ തടിയിലെ ശിൽപനിർമാണ രംഗത്ത് പുതിയ പരീക്ഷണത്തിലാണ് ഇവർ.‌

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com