പത്തനംതിട്ട ∙ കെഎസ്ആർടിസിയിലെ വരുമാനച്ചോർച്ച തടയാൻ ഇനി മുതൽ ഇൻസ്പെക്ടർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ളവർ ബസുകളിൽ ടിക്കറ്റ് പരിശോധന നടത്തണം.കെഎസ്ആർടിസിയിൽ 496 ഇൻസ്പെക്ടർമാരുണ്ട്. അവരിൽ ഭൂരിഭാഗവും ടിക്കറ്റ് പരിശോധന നടത്താതെ മറ്റു ജോലികൾ ചെയ്യുന്നു. ഇതുമൂലം പരിശോധന കുറയുകയും വരുമാനച്ചോർച്ച കൂടുകയും ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പുതിയ നിർദേശം നൽകിയത്.
മുഴുവൻ ഇൻസ്പെക്ടർമാരും കെഎസ്ആർടിസി, സ്വിഫ്റ്റ് എന്ന വ്യത്യാസമില്ലാതെ ദിവസം 12 ബസുകളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകണം. ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ, ചീഫ് ഓഫിസ്, സോണൽ ഓഫിസ് ഡ്യൂട്ടിയിലുള്ള ഇൻസ്പെക്ടർമാർ, പ്രത്യേക സ്ക്വാഡ് ഐസി എന്നിവർ ഡ്യൂട്ടിക്ക് വരുമ്പോഴും പോകുമ്പോഴും ഓരോ ബസുകൾ പരിശോധിക്കണം. ഇവർ ഒരുമാസം കുറഞ്ഞത് 20 ബസുകളിൽ പരിശോധന നടത്തണം.
എടിഒ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ) എന്നിവർ വരെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കും ബസുകളിലെ പരിശോധന നിർബന്ധമാക്കി. നേരത്തെ ഓഫിസർമാർക്ക് ഇത് നിർബന്ധമല്ലായിരുന്നു. ടിക്കറ്റ് പരിശോധനയ്ക്കു പുറമേ ജീവനക്കാരുടെ പെരുമറ്റം, ഡ്രൈവിങ്ങിലെ പോരായ്മകൾ, സ്റ്റോപ്പുകളിൽനിന്നു മാറ്റി ബസ് നിർത്തുന്നത്, മുൻപിലും പിന്നിലും ശരിയായി ബോർഡ് പ്രദർശിപ്പിക്കാത്തത് തുടങ്ങിയവ സംബന്ധിച്ച് ഇനിയും ഓഫിസർമാരുടെ റിപ്പോർട്ടിൽ പരാമർശം ഉണ്ടാകും.