ADVERTISEMENT

പത്തനംതിട്ട ∙ കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ട്രെയിൻ അടുത്ത മാസം ലഭിക്കും. മേയ് പകുതിയോടെ ട്രെയിനിന്റെ പരീക്ഷണയോട്ടം നടക്കും. വന്ദേഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കൊച്ചുവേളിയിൽ പൂർത്തിയായി. 2 പിറ്റ്‌ലൈനുകൾ ഇതിനായി വൈദ്യുതീകരിച്ചു. ചെന്നൈ–കോയമ്പത്തൂർ റൂട്ടിലെ പോലെ 8 കാർ (കോച്ച്) വന്ദേഭാരത് ട്രെയിനായിരിക്കും കേരളത്തിനും ലഭിക്കുക. യാത്രക്കാരുടെ തിരക്കു പരിഗണിച്ചു പിന്നീട് കോച്ചുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ വന്ദേഭാരത് ഓടിക്കാൻ ആലോചിച്ചിരുന്നെങ്കിലും കണ്ണൂർ വരെ ഓടിക്കാനാണു സാധ്യത. അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ഇരട്ടപ്പാതയുള്ളതിനാൽ വന്ദേഭാരത് കോട്ടയം വഴിയാകും സർവീസ് നടത്തുക. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണു അനുവദനീയമായ വേഗം. മറ്റു ട്രെയിനുകളിൽനിന്നു വ്യത്യസ്തമായി പെട്ടെന്നു വേഗം കൈവരിക്കാൻ വന്ദേഭാരതിനു കഴിയുമെന്നതിനാൽ ശരാശരി വേഗം 65ന് മുകളിൽ നിലനിർത്താൻ കഴിയും.

കൂടുതൽ സ്റ്റോപ്പുകൾ നൽകുന്നതു വേഗം കുറയ്ക്കുമെന്നതിനാൽ പ്രധാന നഗരങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്. സർവീസ് ആരംഭിച്ച മിക്ക റൂട്ടുകളിലും ഇപ്പോഴുള്ള വേഗം കൂടിയ ട്രെയിനിനെക്കാൾ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നേരത്തെ വന്ദേഭാരത് ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ട്.കേരളത്തിൽ വന്ദേഭാരത് ട്രെയിനുകൾക്കു ശരാശരി വേഗം മണിക്കൂറിൽ 65 മുതൽ 70 കിമീ വരെ സാധ്യമാകുമെന്നാണു പ്രതീക്ഷ. പാലക്കാട് ഡിവിഷനിൽ ട്രെയിനുകളുടെ പരമാവധി വേഗം 110 കിമീ  ആണെങ്കിലും തിരുവനന്തപുരം ഡിവിഷനിൽ ഷൊർണൂർ മുതൽ എറണാകുളം വരെ 80 കിമീ മാത്രമാണു വേഗം. തിരുവനന്തപുരം–കണ്ണൂർ റൂട്ടിൽ ഇപ്പോൾ കണ്ണൂരിലേക്ക് ഏറ്റവും വേഗം കൂടിയ സർവീസ് ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – നിസാമുദ്ദീൻ രാജധാനിയാണ്.7 മണിക്കൂർ 57 മിനിറ്റാണ് യാത്രാസമയം. ശരാശരി വേഗം 61.51 കിമീ. കോട്ടയം വഴിയുള്ള  കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദിയാണ് എതിർദിശയിൽ വേഗം കൂടിയ ട്രെയിൻ. 9 മണിക്കൂർ 20 മിനിറ്റ്, ശരാശരി വേഗം 53.57 കിമീ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com