ADVERTISEMENT

വടശേരിക്കര ∙ ‘ ബൈക്ക് തിരിച്ചതു മാത്രം അറിയാം. പിന്നീട് വിട്ടുപോരുകയായിരുന്നു.’ കടുവയെ നേരിൽകണ്ട വടശേരിക്കര മനോരമ മുക്കിലെ ലോട്ടറിക്കച്ചവടക്കാരനായ കാവിൽ കെ.എസ്.അജിക്ക് അതിപ്പോഴും വിശ്വസിക്കാനാകുന്നില്ല. വ്യാഴാഴ്ച രാത്രി 9.45ന് ചമ്പോൺ കോന്നാത്ത്പടിയിലാണ് കടുവയെ കണ്ടത്.

ബന്ധുവീട്ടിലായിരുന്ന മകൻ അജിത്തിനെ വിളിക്കാൻ ബൈക്കിലെത്തിയതാണ് അജി. വീട്ടിൽനിന്നു തിരിക്കും മുൻപുതന്നെ റോഡിലേക്കിറങ്ങി നിൽക്കാൻ അജിത്തിനോടു പറഞ്ഞിരുന്നു. അജിത്തിനെ കയറ്റാൻ ബൈക്ക് നിർ‌ത്തിയപ്പോൾ സമീപത്തെ പുരയിടത്തിൽ ഏതോ ജീവി ചാടുന്ന ശബ്ദം കേട്ടു. കാട്ടുപന്നിയാണെന്നു പറഞ്ഞു നോക്കിയപ്പോൾ അജിത്താണ് കടുവയെ ആദ്യം കണ്ടത്.

കടുവയാണെന്ന് അജിത്ത് പറഞ്ഞപ്പോഴേക്കും വേഗം ബൈക്ക് മുന്നിലേക്കെടുത്തു. അജിത്ത് തിരിഞ്ഞു നോക്കിയപ്പോൾ വഴിയിലേക്കു ചാടിയ കടുവ പിന്നാലെ വരുന്നതു കണ്ടു. ബൈക്കിലെ കണ്ണാടിയിലൂടെ അജിയും കടുവ പിന്നാലെ വരുന്നതു കണ്ടിരുന്നു. ഇതോടെ ഭയന്ന് വേഗം മടങ്ങുകയായിരുന്നു. വടശേരിക്കര ടൗണിലെത്തിയ ശേഷം സമീപവാസികളെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചിട്ടാണ് വീട്ടിലെത്തിയത്.

കോൺക്രീറ്റ് വഴി കടന്ന് സമീപ പുരയിടത്തിലേക്ക് കടുവ കയറിപ്പോയതായി ഇന്നലെ നടത്തിയ പരിശോധനയിൽ വ്യക്തമായി. കടുവയുടെ കാൽ‌പ്പാടുകൾ സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടിയുടെ പുരയിടത്തിൽ കണ്ടിരുന്നു. കാടു വളർന്നു കിടക്കുന്ന തോട്ടത്തിലേക്കാണ് കയറിപ്പോയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com