മാറാതെ കടുവയുടെ സാന്നിധ്യം; കാട്ടുപോത്തുകൾ റോഡിൽ
Mail This Article
റാന്നി ∙ കടുവയുടെ സാന്നിധ്യം വടശേരിക്കര ടൗണിനടുത്തും. ടൗണിൽ നിന്ന് 2 കിലോമീറ്റർ അകലെ ചമ്പോൺ കോന്നാത്തുപടി ഭാഗത്താണ് വടശേരിക്കര മനോരമമുക്കിൽ ലോട്ടറിക്കട നടത്തുന്ന കാവിൽ കെ.എസ്.അജിയും മകൻ കെ.എ.അജിത്തും വ്യാഴാഴ്ച രാത്രി 9.45ന് കടുവയെ കണ്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ കടുവയെത്തി. ഇന്നലെ പകൽ കാൽപാടുകൾ നോക്കി കടുവയാണെന്നു സ്ഥിരീകരിച്ചു. വടശേരിക്കര കമ്യൂണിറ്റി ഹാളിനു സമീപം കല്ലാറിന്റെ തീരത്ത് കടുവയെ കണ്ടെന്ന് അഭ്യൂഹം പരന്നെങ്കിലും സ്ഥിരീകരണമില്ല.
ഇതിനിടെ ഒളികല്ല് ഭാഗത്തെ റബർ തോട്ടങ്ങളിൽ വീണ്ടും കടുവ എത്തിയെന്ന് സംശയയുയർന്നു. തോട്ടത്തിൽ തമ്പടിച്ചിരുന്ന കാട്ടുപോത്തുകൾ കൂട്ടത്തോടെ റോഡിലെത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് തോട്ടങ്ങളിൽ തമ്പടിച്ചിരുന്ന കാട്ടുപോത്തുകൾ റോഡിലിറങ്ങിയത്. ഒളികല്ലിൽ താമസിക്കുന്നവർക്ക് യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. പുറംനാടുകളിൽ പോയി ജോലി ചെയ്ത് മടങ്ങിയവർ കാട്ടുപോത്തുകളെ കണ്ട് യാത്ര തുടരാനാകാത്ത സ്ഥിതിയിലാണ്. കടുവയുടെ സാന്നിധ്യം തോട്ടങ്ങളിൽ അനുഭവപ്പെടുമ്പോൾ കാട്ടുപോത്തുകൾ കൂട്ടത്തോടെ റോഡിലെത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇത് ആവർത്തിച്ചിരുന്നു. കടുവ എത്തിയതാകാമെന്ന സംശയത്തിലാണ് ജനങ്ങളും വനപാലകരും. ഒളികല്ലിൽ താമസിക്കുന്നവർ ആശങ്കയിലാണ്.