സീതത്തോട് ∙ കാട്ടാനക്കൂട്ടത്തെ ഭയന്ന് കട്ടച്ചിറയിലേക്കുള്ള രാത്രി യാത്ര ഉപേക്ഷിച്ച് സ്ഥലവാസികൾ. വൈകുന്നേരത്തിനു മുൻപ് തന്നെ മണിയാർ–കട്ടച്ചിറ റോഡ് വിജനമാകും. പിന്നെ അത്യാവശ്യം വേണ്ടവർ കിലോമീറ്ററുകൾ ചുറ്റി നീലിപിലാവ് വഴിയാണ് വീടെത്തുക.
കഴിഞ്ഞ ഒരു മാസമായി കൊമ്പന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കാട്ടാനകൾ റോഡിലോ, സമീപ വനത്തിലോ കാണും. ആൾക്കാരെ ഇതു വരെ ഉപദ്രവിച്ചിട്ടില്ല. എങ്കിലും വാഹനം കണ്ടാൽ റോഡിൽ നിന്ന് മാറാൻ വളരെ പ്രയാസമാണ്. മിക്കപ്പോഴും വാഹനങ്ങൾ മുന്നിൽപെട്ടാൽ അരമണിക്കൂറിലധികം റോഡിൽ കിടക്കേണ്ട സാഹചര്യമാണെന്ന് ഡ്രൈവർമാർ പറയുന്നു.കട്ടച്ചിറയിൽ നിന്ന് നിരവധി പേർ കൂലി വേല അടക്കമുള്ള ജോലികൾക്കായി ദിവസവും പുറത്തേക്കു പോകുന്നുണ്ട്. ജോലി കഴിഞ്ഞ് മടങ്ങി എത്തുമ്പോൾ സന്ധ്യയാകും. വൈകുന്നേരം കൂടുതൽ വാഹനങ്ങൾ എത്തിയ ശേഷം ഒന്നിച്ചാണ് ചില സംഘം കട്ടച്ചിറയിലേക്കു മടങ്ങുക.
രാത്രി എന്തെങ്കിലും ആവശ്യം വന്നാലാണ് ഏറെ ബുദ്ധിമുട്ട്. കിലോമീറ്ററുകൾ ചുറ്റണം. മണിയാർ വനത്തിൽ നിന്ന് ഇറങ്ങിയതാണ് ഈ കാട്ടാനകൾ. സമീപ തോട്ടിലെ വെള്ളം കുടിക്കാൻ എത്തിയ ഇവ തിരികെ ഉൾവനത്തിലേക്കു മടങ്ങിയിട്ടില്ല. അടുത്ത സമയത്താണ് ഇത്രയും എണ്ണം കാട്ടാനകളുടെ സാന്നിധ്യം ഈ മേഖലയിൽ അനുഭവപ്പെടുന്നത്.