അനധികൃത പൂജ: പ്രധാന പ്രതി ശരത്തിനെ പൊന്നമ്പലമേട്ടിൽ എത്തിച്ച് തെളിവെടുപ്പ്
Mail This Article
സീതത്തോട് ∙ അനധികൃത പൂജ നടത്താൻ വി. നാരായണ നമ്പൂതിരിക്ക് സഹായം നൽകിയതിന് അറസ്റ്റിലായ പ്രധാന പ്രതി ഇടുക്കി മ്ലാമല സ്വദേശി ധനപറമ്പിൽ ശരത്തിനെ (30) പൊന്നമ്പലമേട്ടിൽ എത്തിച്ച് വനപാലകർ തെളിവെടുപ്പ് നടത്തി. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശനിയാഴ്ചയാണ് വീടിനു സമീപം മ്ലാമലയിൽനിന്ന് ശരത്തിനെ വനപാലകർ പിടികൂടുന്നത്. ഏലത്തോട്ടങ്ങളിൽ പുകപ്പുര നിർമിക്കുന്ന ജോലിക്കാരനാണ് ശരത്ത്. നാരായണ നമ്പൂതിരിയുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്നത് ശരത്താണെന്ന് പെരിയാർ കടുവ സങ്കേതം പടിഞ്ഞാറ് ഡിവിഷൻ റേഞ്ച് ഓഫിസർ ജി. അജികുമാർ പറഞ്ഞു. നാരായണ നമ്പൂതിരി നൽകിയ പണം ശരത്താണ് കേസിൽ മുൻപ് പിടിയിലായ ചന്ദ്രശേഖരൻ മുഖേന മറ്റുള്ളവർക്കു വീതിച്ചുനൽകിയത്.
ശരത്തിനുള്ള പ്രതിഫലം തിരികെ വന്നശേഷം നൽകാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ലെന്നു ശരത്ത് പറയുന്നു. പച്ചക്കാനം സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ചർ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. അതേസമയം വനപാലകർ ആദ്യം അറസ്റ്റ് ചെയ്ത കെഎഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെ മൂഴിയാർ സ്റ്റേഷൻ എസ്ഐ വി.എസ്.കിരണിന്റെ നേതൃത്വത്തിൽ പൊന്നമ്പലമേട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരെ ഇന്നുവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും 30 വരെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിനോടകം പൊലീസ് 3 പ്രതികളെയാണ് പൊന്നമ്പലമേട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.