കലഞ്ഞൂർ ∙ മാവേലി സ്റ്റോറിലെ സബ്സിഡി സാധനങ്ങൾ സൂക്ഷിക്കുന്ന മുറി കെട്ടിട ഉടമ പൂട്ടിയതോടെ പ്രവർത്തനം പ്രതിസന്ധിയിലായി. വാടക സംബന്ധിച്ച് ഉടമയും സിവിൽ സപ്ലൈസ് വകുപ്പും പഞ്ചായത്തും തമ്മിലുള്ള തർക്കമാണു മുറി പൂട്ടാൻ കാരണം. ജീവനക്കാർ ഉപയോഗിച്ചിരുന്ന ശുചിമുറികൾ ജനുവരിയിൽ തന്നെ ഉടമ പൂട്ടിയിരുന്നു. 2020ലാണ് ഇവിടെ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്തിൽ തന്നെ മറ്റൊരു മാവേലി സ്റ്റോർ ഉള്ളതിനാൽ ഇതിന്റെ വാടക പഞ്ചായത്തു നൽകുമെന്ന ഉറപ്പിലാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്.
700 ചതുരശ്ര അടിയുടെ വാടക മാത്രമേ നൽകാൻ കഴിയൂ എന്നു പഞ്ചായത്ത് നിലപാട് എടുത്തതോടെയാണു പ്രതിസന്ധി ആരംഭിച്ചത്. 21 രൂപ നിരക്കിൽ വാടക അംഗീകരിച്ചതു പിശകാണെന്നു ചൂണ്ടിക്കാട്ടി 14.55 രൂപ ആക്കി കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കി. വകുപ്പുതല ഉന്നത ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നു ഡിപ്പോ മാനേജർ പറഞ്ഞു. മാവേലി സ്റ്റോർ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. കെട്ടിടം പൂട്ടിയിട്ടില്ലെന്നും ആവശ്യപ്പെട്ടതനുസരിച്ച് ബന്ധപ്പെട്ടവർ മുറി ഒഴിഞ്ഞു തരികയായിരുന്നെന്നും കെട്ടിട ഉടമ പറഞ്ഞു.