പ്ലാസ്റ്റിക് പുനഃചംക്രമണ ഫാക്ടറി: നിർമാണം വിലയിരുത്താൻ സംഘമെത്തി
Mail This Article
കുന്നന്താനം ∙ കിൻഫ്രാ പാർക്കിൽ ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും ചേർന്നു നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് പുനഃചംക്രമണ ഫാക്ടറി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പ്രവർത്തനക്ഷമമാക്കുമെന്ന് അധികൃതർ.റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായുള്ള പദ്ധതി നവംബറിൽ കമ്മിഷൻ ചെയ്യുന്നതിനാണു വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിർമല ഗ്രാമം - നിർമല നഗരം - നിർമല ജില്ല എന്ന പദ്ധതിയോടനുബന്ധിച്ച് അടിയന്തരമായി പൂർത്തീകരിക്കണമെന്ന ജില്ലാ പഞ്ചായത്ത് നിർദ്ദേശം പരിഗണിച്ചു ക്ലീൻ കേരള കമ്പനി പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, നിർമാണം ഏറ്റെടുത്തിരിക്കുന്ന കേരള ഇലക്ടിക്കൽസ് ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി. തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകർമസേന ശേഖരിക്കുന്ന തരംതിരിച്ച വൃത്തിയുള്ള പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ പുന:ചംക്രമണം ചെയ്ത് തരികളാക്കി പ്ലാസ്റ്റിക് നിർമാതാക്കൾക്ക് നൽകുന്നതാണ് പദ്ധതി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജിജി മാത്യു, അംഗം സി.കെ. ലതാകുമാരി, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ്ബാബു, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ്കുമാർ, പ്രൊജക്ട് ഓഫിസർ ശ്രീജിത്ത്, ജില്ലാ മാനേജർ എം.ബി. ദിലീപ്കുമാർ, കെൽ എൻജിനീയർ സജിത്ത്കുമാർ, കോൺട്രാക്ടർ മൂസ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.