കൈപ്പട്ടൂർ ∙ പ്രവേശനോത്സവ ദിനത്തിൽ കുട്ടികളെ സ്വീകരിക്കാൻ ബാലരമയിലെ കാർട്ടൂൺ കഥാപാത്രങ്ങൾ എത്തിയത് വേറിട്ട കാഴ്ചയായി. ഡാകിനി അമ്മൂമ്മയെയും കൂട്ടുസനെയും കണ്ടു ഭയന്നും ലുട്ടാപ്പിയെ കളിയാക്കിയും മായാവിക്ക് കയ്യടിച്ചും രാജുവിനും രാധയ്ക്കുമൊപ്പം പാട്ടുപാടിയും കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ കുട്ടികൾ പ്രവേശനോത്സവം ആഘോഷമാക്കി. സംവിധായകൻ കൊടുമൺ ഗോപാലകൃഷ്ണനാണ് കഥാപാത്രങ്ങൾ ഉൾപ്പെട്ട നാടകം സംവിധാനം ചെയ്തത്. കാട്ടിൽ അകപ്പെട്ട രാജുവിനെയും രാധയെയും, ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും ചേർന്ന് പറ്റിക്കുന്നതും മായാവി രക്ഷിക്കുന്നതുമായ മായാവിക്കഥ കുട്ടികൾക്കൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും രസകരമായ അനുഭവമാണ് സമ്മാനിച്ചത്. സദസ്സിനിടയിലൂടെ ഓടിയും ചാടിയും മിഠായി എറിഞ്ഞും കുട്ടിച്ചാത്തന്മാർ കുട്ടികളെ ഇളക്കി മറിച്ചു. സ്കൂളിൽ ആരംഭിക്കുന്ന കലാപരിശീലന കേന്ദ്രമായ ചിത്രാംബരി കലാക്ഷേത്രത്തിന്റെ ഉദ്ഘാടനവും നടന്നു.
പ്രവേശനം സൗജന്യം; ബസ്സിലും ഉത്സവം
പത്തനംതിട്ട ∙ സ്വകാര്യ ബസുകളിൽ സൗജന്യ യാത്രയുടെ ആശ്വാസമായിരുന്നു ഇന്നലെ സ്കൂൾ കുട്ടികൾക്ക്. പ്രവേശനോത്സവമായ ഇന്നലെ സ്കൂളിൽ പോകാൻ ബസിൽ കയറി എല്ലാ കുട്ടികൾക്കും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സൗജന്യ യാത്ര അനുവദിച്ചു. ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കുട്ടികൾ പതിവു പോലെ പണം നൽകിയപ്പോൾ കണ്ടക്ടർമാർ വാങ്ങിയില്ല. ഇന്ന് വേണ്ടെന്നു കേട്ടതോടെ അവർക്കു സന്തോഷമായി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ഉടമസ്ഥതയിൽ ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 319 ബസുകളിലാണ് ഇന്നലെ കുട്ടികൾക്ക് സൗജന്യ യാത്ര അനുവദിച്ചത്. 10,817 കുട്ടികൾക്ക് ഇന്നലെ ഇതിന്റെ പ്രയോജനം ലഭിച്ചതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.ഷാജി കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ലാലു മാത്യു എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.