ADVERTISEMENT

 മല്ലപ്പള്ളി ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലെ മല്ലപ്പള്ളി ഖാദിപ്പടിയ്ക്കും താലൂക്ക് ആശുപത്രിപ്പടിക്കു മധ്യേ അപകടസാധ്യതയുള്ളതിനാൽ റോഡ് സുരക്ഷാ വിഭാഗത്തിൽ ഉൾപ്പെടുത്തി വേഗനിയന്ത്രണമാർഗങ്ങൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വിഭാഗം.താലൂക്ക് വികസനസമിതിയോഗത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചതാണിത്. കാവനാൽകടവ്–നെടുങ്കുന്നം റോഡ് പൊതുമരാമത്തിന് കൈമാറിക്കിട്ടിയാലുടൻ റോഡിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങുമെന്നും ഇവർ അറിയിച്ചു.

തുരുത്തിക്കാട്ടിലെ എൽഐ കനാൽ സ്വകാര്യവ്യക്തികൾ കയ്യേറിയത് സ്വയം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടിസ് നൽകിയിട്ടും ഒഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ വകുപ്പ്തല നടപടി സ്വീകരിച്ചുവരുന്നതായി ചെറുകിട ജലസേചനവകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. പഞ്ചായത്ത് ബസ് സ്റ്റാൻഡിനുള്ളിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

തെള്ളിയൂർ വാളത്തോക്ക് പാടശേഖരത്തിൽകൂടിയുള്ള തോട് സ്വകാര്യവ്യക്തികൾ കയ്യേറി നിർമാണപ്രവൃത്തികൾ നടത്തിയതുമൂലം സമീപത്തെ വീടുകളിൽ വെള്ളം കയറുന്നതിനാൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളണമെന്നും നിർദേശിച്ചു.മല്ലപ്പള്ളിയിൽനിന്നു കല്ലൂപ്പാറ വഴി തിരുവല്ലയ്ക്കു 6.30നു ശേഷവും തിരുവല്ലയിൽനിന്നു പുറമറ്റം വഴി റാന്നിക്ക് 8.30നു ശേഷവും ബസ് സർവീസ് ഇല്ലാത്തതിനാൽ യാത്രാദുരിതമേറെയാണെന്നും പരാതി ഉയർന്നു. താലൂക്ക് വികസനസമിതിയോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു അധ്യക്ഷത വഹിച്ചു.

തഹസിൽദാർ പി.ഡി. മനോഹരൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, പഞ്ചായത്ത് പ്രസിഡന്റുമാരായ വിനീത്കുമാർ (പുറമറ്റം), ജിജി പി. ഏബ്രഹാം (എഴുമറ്റൂർ), പ്രകാശ് പി. സാം (കൊറ്റനാട്), വൈസ് പ്രസിഡന്റുമാരായ റെജി പണിക്കമുറി (മല്ലപ്പള്ളി), എം.ജെ. ചെറിയാൻ (കല്ലൂപ്പാറ), വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ സാംകുട്ടി പാലയ്ക്കാമണ്ണിൽ, ഹബീബ് റാവുത്തർ, ബാബു പാലയ്ക്കൽ, എസ്. മുരളീധരൻനായർ, ബെന്നി പാറേൽ, വി.എസ്. സോമൻ, ഷെറി തോമസ്, എൻ. ജോസഫ് ഇമ്മാനുവൽ, ജയിംസ് വർഗീസ്, അലക്സ് കണ്ണമല എന്നിവരും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com