പല തലമുറകളെ കണ്ടു ചിരിക്കും മുത്തശ്ശി പുളിമരത്തിന് വയസ്സ് 240
Mail This Article
ഏനാത്ത് ∙ തലമുറകളുടെ ഓർമ പേറുന്ന പുളിമരത്തിന് വയസ്സ് 240. മനുഷ്യായുസ്സിനേക്കാൾ ഉയരങ്ങൾ കീഴടക്കിയ പുളിമരം കിഴക്കുപുറം കാവനാൽ തറവാട്ടിലെ മുതിർന്ന അംഗമായ ചെറിയാനും സഹോദരങ്ങൾക്കും കുട്ടിക്കാലത്തിന്റെ നിറമുള്ള ഓർമകൾ സമ്മാനിക്കുന്നു. തലമുറകളുടെ ജീവിതത്തിന് സാക്ഷിയായിട്ടുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാടിനൊപ്പം മരമുത്തശ്ശിയായ പുളിമരവും സംരക്ഷിച്ച് നിലനിർത്തിയിരിക്കുകയാണിവിടെ.
കാർഷിക പാരമ്പര്യമുള്ള തറവാട്ടിലെ പറമ്പിൽ ഇപ്പോഴും കൃഷിക്കൊപ്പം മാവും ആഞ്ഞിലിയുമൊക്കെ തലയുയർത്തി നിൽക്കുന്നു. രാഷ്ട്രീയ ചർച്ചകൾക്കും കോൺഗ്രസ് പദയാത്രകളുടെ വിശ്രമത്തിനും പുളിമരത്തണൽ വേദിയായിട്ടുണ്ട്. ചെറിയാന്റെ പിതാവ് ജോസഫ് കാവനാൽ മുൻ കെപിസിസി അംഗമായിരുന്നു. അതിനാൽ തറവാട്ടിലെത്തിയിരുന്ന കെ.കരുണാകരൻ അടക്കമുള്ള രാഷട്രീയ നേതാക്കളുടെ വിശ്രമ കേന്ദ്രവും പുളിമരത്തണൽ ആയിരുന്നു. മുറ്റത്ത് തണൽ വിരിച്ചു നിന്ന മരങ്ങളിൽ ചിലത് കടപുഴകിയെങ്കിലും രണ്ടു നൂറ്റാണ്ടിലധികം വളർച്ചയുള്ള പുളിമരം തലമുറകളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് തറവാട്ടിൽ താമസിക്കുന്ന ഐവാൻ ജോർജ് പറഞ്ഞു.
പുളിമരത്തണലിലെ പന്തുകളിയായിരുന്നു ഇഷ്ട വിനോദമെന്നാണ് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അംഗവുമായ ചെറിയാൻ കാവനാലിന്റെ ഓർമ. അടൂരിലെ മുതിർന്ന അഭിഭാഷകൻ കൂടിയായ അദ്ദഹം ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്. സഹോദരൻ ഐവാൻ ജോർജാണ് കൂറ്റൻ പുളിമരത്തിനൊപ്പം പഴമയുടെ ഓർമ പേറി നിൽക്കുന്ന തറവാടും സംരക്ഷിക്കുന്നത്