താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് പൂർത്തീകരണത്തിലേക്ക്
Mail This Article
തിരുവല്ല ∙ താലൂക്ക് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് യാഥാർഥ്യമാകുന്നു. നിർമാണം പൂർത്തിയായി കിടക്കുന്ന പ്ലാന്റിന് ജനറേറ്റർ വാങ്ങുന്നതിന് മാത്യു ടി.തോമസ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് 36.68 ലക്ഷം രൂപയും പ്ലാന്റിൽ നിന്ന് ഐപി ബ്ലോക്കിലെ നാലാം നിലയിലേക്ക് ഓക്സിജൻ എത്തിക്കുന്ന പൈപ്പ് ഇടുന്നതിന് 3.15 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ജനറേറ്റർ അടുത്തയാഴ്ചയോടെ എത്തും. പൈപ്പ് സ്ഥാപിക്കുകയും ചെയ്താൽ മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റ് യാഥാർഥ്യമാകും. 2 വർഷം മുൻപാണ് ഓക്സിജൻ പ്ലാന്റ് നിർമിക്കാൻ സർക്കാർ അനുമതി നൽകിയത്. പ്ലാന്റിനു കണ്ടെത്തിയ സ്ഥലത്തു നിന്ന മരം മുറിച്ചു മാറ്റുന്നതിനു കാലതാമസം വന്നതോടെ 6 മാസത്തോളം ഒന്നും ചെയ്യാതെ കിടന്നു. പിന്നീട് പുതിയ സൂപ്രണ്ട് വന്നതിനുശേഷമാണ് കെട്ടിടം നിർമിച്ചത്.
1.25 കോടി രൂപയുടെ ഉപകരണങ്ങളും സ്ഥാപിച്ചെങ്കിലും ജനറേറ്റർ ഇല്ലാതെ പ്രവർത്തനം തുടങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഓക്സിജൻ പ്ലാന്റ് മുഴുവൻ സമയവും ജനറേറ്ററിലാണ് പ്രവർത്തിക്കുന്നത്. എംഎൽഎ ഫണ്ട് അനുവദിച്ചതോടെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം ടെൻഡർ നടപടി പൂർത്തിയാക്കി സ്ഥാപിക്കും. മൊത്തം 1.65 കോടി രൂപയാണ് പ്ലാന്റിനു വരുന്ന ചെലവ്. ഒരു മിനിറ്റിൽ 500 ലീറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ്. ആശുപത്രിയിൽ ഇപ്പോൾ ശരാശരി 40 ലീറ്റർ ഓക്സിജനാണ് വേണ്ടിവരുന്നത്. മാസം ഒന്നര മുതൽ 2 ലക്ഷം രൂപ വരെ ഓക്സിജൻ വാങ്ങുന്നതിന് വേണ്ടിവരുന്നുണ്ട്.